തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നുള്ള സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. ഹൈക്കോടതി വിധിയിൽ അപ്പീൽ പോകണമെന്നാണ് മുസ്ലീം സംഘടകളുടെ ആവശ്യം. എന്നാൽ കോടതിവിധി നടപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകളും ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് തുടർനടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍.
2015 ലെ ഉത്തരവനുസരിച്ച് മുസ്ലീംമത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി.
Discussion about this post