കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയത് കാരണം എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020 സാമ്പത്തികവർഷത്തിൽ 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം1,368.82 കോടി രൂപയായിരുന്നു.
രാജ്യത്തെ ഏറ്റവും തിരക്കേറിയ ഡൽഹി ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം നഷ്ടത്തിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തികവർഷത്തിൽ 111.77 കോടി നഷ്ടംരേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്തവർഷം 13.15 കോടി ലാഭത്തിലായിരുന്നു.
തിരക്കിൽ രണ്ടാംസ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ൽ 96.1കോടിയും 2020ൽ 2.54കോടി രൂപയും അറ്റാദായംനേടിയിരുന്നു.
തിരുവനന്തപരും എയർപോർട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്. മുൻവർഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്.
അതേസമയം, കോവിഡ് വ്യാപനമൊന്നും ജുഹു, പുണെ, ശ്രീനഗർ, പട്ന വിമാനത്താവളങ്ങളെ ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങൾ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.
Discussion about this post