കൊച്ചി: 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്തുള്ള മാലിന്യപ്ലാന്റിന്റെ ചിത്രവും, മാലിന്യ സംസ്കരണ രീതികളേയും കുറിച്ചുള്ള കുറിപ്പുമായി ജോൺസൺ എബ്രഹാം. കൊച്ചിയിലെ ബ്രഹ്മപുരത്തെ മാലിന്യനിർമാർജന കേന്ദ്രത്തിൽ നിന്നുള്ള പുക കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലാകെ വ്യാപിച്ചു കിടക്കുകയാണ്. ജനങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടാണ് പുക പടരുന്നത്. ഈ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ജനപ്രതിനിധികൾ കണ്ടുപഠിക്കേണ്ട ഒരു മാതൃക അദ്ദേഹം കുറിപ്പായി പങ്കു വയ്ക്കുന്നത്.
ഇൻഡോറിലെ ഒരു വൻകിട മാലിന്യ സംസ്ക്കരണ യൂണിറ്റിന്റെ ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ”ഇൻഡോർ സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശത്തോ ജനവാസമില്ലാത്ത മേഖലയിലോ അല്ല ഇത് പ്രവർത്തിക്കുന്നത്. 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്ക്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള പൂന്തോട്ടവും കലാസൃഷ്ടികളും ഈ മാലിന്യ സംസ്ക്കരണ പ്ലാന്റിനെ നഗരത്തോടൊപ്പം മനോഹരമായ കാഴ്ചയാക്കി മാറ്റുന്നു. കക്കൂസ് മാലിന്യമടക്കം ഇവിടെ സംസ്ക്കരിക്കപ്പെടുന്നു. ഇതിൽ നിന്നും ഇലക്ട്രിസിറ്റിയും, 400 ബസ്സുകൾക്ക് ആവശ്യമായ ബയോ-ഗ്യാസും, വളങ്ങളും ഉത്പാദിപ്പിക്കുന്നു. ഇതിൽ നിന്ന് 2.5 കോടി രൂപയാണ് ഒരു വർഷം മുനിസിപ്പാലിറ്റിക്ക് ലഭിക്കുന്ന വരുമാനം.
ഈ പ്ലാന്റ് പരിസ്ഥിതി മലിനീകരണമോ, പ്രദേശവാസികൾക്ക് മറ്റെന്തെങ്കിലും അസൗകര്യങ്ങളോ ഉണ്ടാക്കുന്നില്ല. പരിസ്ഥിതി സൗഹാർദ്ദമായ ഈ പ്ലാന്റ് ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണെന്ന് പറഞ്ഞാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. അത്രയും ശാസ്ത്രീയമായും, കലാപരവുമാണ് ഇതിന്റെ നിർമ്മാണവും പ്രവർത്തനവും. വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത ഫുട്ട്പാത്തുകളും, റോഡരികിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരവും, മഴക്കാലത്ത് അഴുക്ക് വെള്ളത്തിൽ മൂക്കറ്റം മുങ്ങുന്ന നമ്മുടെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും മേയർമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോകാതെ നമ്മുടെ രാജ്യത്തിനകത്തെ ഇത്തരം സംരംഭങ്ങൾ കണ്ട് പഠിക്കട്ടെ.
കേരളത്തിലെ ഓരോ നഗരവും ഇന്ന് മാലിന്യം കൊണ്ട് വീർപ്പ് മുട്ടുകയാണ്. കോഴിക്കോട്ടെ ഞെളിയൻ പറമ്പും, തൃശൂരിലെ ലാലൂരും, തിരുവനന്തപുരത്തെ വിളപ്പിൽശാലയുമെല്ലാം എത്രത്തോളം ഭയാനകമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമാണ് പരിസരവാസികൾക്ക് സൃഷ്ടിച്ചതെന്ന് കഴിഞ്ഞ കാലങ്ങളിൽ പൊതു സമൂഹം ചർച്ച ചെയ്തതാണ്. നാട്ടിൽ കുമിഞ്ഞ് കൂടുന്ന മാലിന്യമാണ് നമ്മുടെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും കാലാകാലങ്ങളിൽ പഠനയാത്രകളുടെ പേരിൽ സുഖയാത്രകളും വരുമാന മാർഗ്ഗവും ഉണ്ടാക്കുന്നത്. ഇത് അവസാനിക്കാത്ത കാലത്തോളം കേരളം മാലിന്യ കൂമ്പാരമായി തുടരും. വിധിയെ പഴിച്ച് ഇതെല്ലാം കണ്ടു നിൽക്കാൻ വിധിക്കപ്പെട്ട ഒരു തലമുറയാണ് നമ്മുടേതെന്നും” അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post