ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ബിജെപി വനിതാ നേതാവ് രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലാണ് രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന ഡൽഹിയുടെ ുതിയ സാരഥിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
രേഖ ഗുപ്തയ്ക്കൊപ്പം പർവേഷ് വർമ്മ, മഞ്ജീന്ദർ സിംഗ് സിർസ, കപിൽ മിശ്ര, ആശിഷ് സൂദ്, പങ്കജ് കുമാർ സിംഗ്, രവീന്ദർ ഇന്ദ്രജ് സിംഗ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ വിവിധ എൻഡിഎ മുഖ്യമന്ത്രിമാരും വിവിധ മതാചാര്യൻമാരും പൗരപ്രമുഖരും സന്നിഹിതരായിരുന്നു.
ബിജെപി നേതൃത്വം ഇന്നലെ വൈകീട്ട് ആയിരുന്നു രേഖയുടെ പേര് പ്രഖ്യാപിച്ചത്. ഡൽഹിയ്ക്ക് ലഭിക്കുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ. സുഷമാ സ്വരാജിന് ശേഷം ബിജെപിയ്ക്ക് ഡൽഹിയിൽ ലഭിക്കുന്ന വനിതാ മുഖ്യമന്ത്രി കൂടിയാണ് രേഖ.
നിയമസഭാ കക്ഷിയോഗത്തിൽ ഡൽഹി മുഖ്യമന്ത്രിയായി രേഖയെ ഐക്യകണ്ഠേനയാണ് തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ഏഴ് പേരുകൾ ആണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് വന്നത്. ഒൻപത് പേർ രേഖയെ മുഖ്യമന്ത്രിയാക്കണം എന്ന് നിർദ്ദേശിച്ചതായാണ് വിവരം. ഈ നിർദ്ദേശത്തെ പർവേഷ് വർമ്മയും വിജേന്ദർ ഗുപ്തയും മറ്റ് നേതാക്കളും പിൻതാങ്ങി. ഇതോടെ ബിജെപി ഡൽഹി മുഖ്യമന്ത്രിയുടെ പേര് പുറത്തുവിടുകയായിരുന്നു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും, ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർത്തിയാക്കുമെന്നും രേഖ ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
70 അംഗ നിയമസഭയിൽ 48 സീറ്റുകളും പിടിച്ചടക്കിക്കൊണ്ട് ആയിരുന്നു ബിജെപി ഡൽഹിയിൽ അധികാരം ഉറപ്പിച്ചത്. 27 വർഷങ്ങൾക്ക് ശേഷം ആണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. ഷാലിമാർ ബാഗിൽ നിന്നായിരുന്നു രേഖ ഗുപ്ത വിജയിച്ചത്. മുനിസിപ്പൽ കൗൺസിലർ ആയിരുന്ന രേഖ ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
Discussion about this post