കൊച്ചി: വിവാഹിതരായ പെൺകുട്ടികളുടെ വിലാസം നൽകി കബളിപ്പിച്ച വിവാഹബ്യൂറോയ്ക്ക് പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉപഭോക്താവിന് 14,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.വിവാഹ ബ്യൂറോ പരാതിക്കാരിൽ നിന്ന് ഫീസായി വാങ്ങിയ 2000 രൂപ, 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവ് സഹിതം 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരനെ നൽകണമെന്ന് നിർദ്ദേശിച്ചു.
എറണാകുളം, ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന ‘ലക്ഷ്മി മാട്രിമോണി’ എന്ന സ്ഥാപനത്തെ പരാതിക്കാരൻ സമീപിച്ചത്. 2000 രൂപ ഫീസായി നൽകിയ പരാതിക്കാരന് 8 പെൺകുട്ടികളുടെ വിശദാംശങ്ങളാണ് എതിർകക്ഷി നൽകിയത്. അതിൽ 7 പെൺകുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. ബാക്കിയുള്ള ഒരു പെൺകുട്ടിയുടെ പൂർണമായ വിവരം വിവാഹബ്യൂറോ നൽകിയില്ല. പരാതിക്കാരൻ പല പ്രാവശ്യം എതിർകക്ഷിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും വിവരങ്ങൾ നൽകാൻ അവർ തയ്യാറായില്ല.
എതിർകക്ഷി ആവശ്യപ്പെട്ട പണം നൽകിയിട്ടും സേവനം കൃത്യമായി നൽകുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തി എന്നും ഇതുമൂലം ഏറെ മന:ക്ലേശവും ധനനഷ്ടവും വന്നു വെന്നും പരാതിപ്പെട്ടാണ് കമ്മിഷനെ സമീപിച്ചത്. മകന് യോജ്യരായ പെൺകുട്ടികളെ കണ്ടെത്താൻ വിവാഹ ബ്യൂറോയെ സമീപിച്ച പരാതിക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും ഇതു മൂലം ധനനഷ്ടവും മന:ക്ലേശവും ഉണ്ടായി എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ഇത് അധാർമികമായ വ്യാപാര രീതിയാണെന്ന് നിഗമനത്തിലാണ് വിധി പറഞ്ഞത്.
Discussion about this post