കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ട്. വാഹനത്തിൽ നിന്നും രക്ഷപ്പെട്ട കെവിനെ പിന്തുടർന്ന സംഘം കെവിനെ പുഴയിലേക്ക് ചാടിക്കുക യായിരുന്നുവെന്ന് പ്രതികൾക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്
വഴിയിൽ വാഹനം നിർത്തിയപ്പോൾ കെവിൻ ഇറങ്ങിയോടിയെന്നാണ് മുഖ്യ പ്രതി ഷാനു ചാക്കോയുടെ മൊഴി. എന്നാൽ ഇത് ഖണ്ഡിക്കുന്നതാണ് ഷാനുവിന്റെ റിമാന്റ് റിപ്പോർട്ട്. കൊല്ലം തെന്മല ഭാഗത്ത് വച്ചാണ് കെവിൻ ഇറങ്ങിയോടിയത്. ഇവിടെ ആഴമുള്ള പുഴയുണ്ടെന്നറിയാവുന്ന പ്രതികൾ പുറകെ ഓടി. ചാലിയക്കര ആറ്റിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതായും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.
കെവിനെ കൊലപ്പെടുത്തണമെന്ന ഉദ്യേശമില്ലായിരുന്നുവെന്ന ഷാനുവിന്റെ മൊഴിയും റിമാന്റ് റിപ്പോർട്ടിൽ പൊലീസ് തള്ളി. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം സഹോദരി നീനുവിനെ കൊണ്ടുവരാനായിരുന്നു ഷാനുവിന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള ഷാനുവിനെയും ചാക്കോയേയും മറ്റ് പ്രതികളെയും തെളിവെടുപ്പിനായി ഇന്ന് കൊല്ലത്തേക്ക് കൊണ്ടു പോകും.
നാല് ദിവസത്തെ കസ്റ്റഡിയാണ് കിട്ടിയിരിക്കുന്നത്. ആയുധങ്ങളുപയോഗിച്ച് കെവിനെ മർദ്ദിച്ചതായി റിമാന്റ് റിപ്പോർട്ടിലില്ല. വടിവാൾ വച്ച് തന്നെ ഭീഷണിപ്പെടുത്തിയതെന്ന അനീഷിന്റെ മൊഴിക്ക് വിരുദ്ധമാണിത്. കേസിൽ ഇനി നാല് പേർ കൂടി പിടിയിലാകാനുണ്ട്.
കേസിലെ ഒന്ന്, അഞ്ച്, ആറ് പ്രതികൾക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
Discussion about this post