കേരളം സാമ്പത്തീക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായി യുഡിഎഫ് ഭരണകാലത്ത് വായ്പയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെത്തിയ എഡിബി സംഘത്തിന് നേരെ ഡിവൈഎഫ്ഐക്കാര്‍ കരി ഓയില്‍ ഒഴിച്ച അനുഭവം ഓര്‍മ്മിപ്പിച്ച് വിമര്‍ശകര്‍.
അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 1200 കോടി രൂപയുടെ എംജിപി (മോഡേഷൈസേഷന് ഓഫ് ഗവണ്മെന്റ് പ്രോഗ്രാം) വായ്പയ്ക്ക് വഴിതുറന്നു. ഇത് അട്ടിമറിക്കാന്‍ ഇടതുപക്ഷം വമ്പിച്ച പ്രക്ഷേഭം അഴിച്ചു വിട്ടു. എഡിബി സംഘത്തെ ഡിവൈഎഫ്ഐക്കാര്‍ കരി ഓയില്‍ ഒഴിച്ചു. എംജിപി സെക്രട്ടറി ഡോ. കെ.എം ഏബ്രഹാമിന്റെ കരണത്തടിക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നു പ്രസംഗിക്കുകയും ചെയ്തു. കരണത്തടി മേടിച്ചു നേടിയെടുത്ത ആ വായ്പയിലുടെയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ കംപ്യൂട്ടറൈസേഷന് തുടക്കമിട്ടതെന്ന് കെപിസിസി പ്രസ് സെക്രട്ടറി പി.റ്റി ചാക്കോ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2006ല്‍ അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ 1200 കോടിയുടെ എഡിബി വായ്പ എടുത്തിരുന്നു. അഞ്ചു നഗരസഭകളുടെ വികസനത്തിനാണ് ആ തുക വാങ്ങിയത്. ഇടതുപക്ഷം വാങ്ങിയ എഡിബി വായ്പയില്‍ ചരടുകള്‍ ഇല്ലെന്നായിരുന്നു അവര്‍ നല്കിയ ന്യായീകരണം. പ്രളയ പുനരധിവാസത്തിനു ഇപ്പോള്‍ എഡിബിയുമായി ചര്‍ച്ച നടത്തുമ്പോഴും ഇടതു സര്‍ക്കാര്‍ പറയുന്നു, ഒരു ചരടും ഞങ്ങള്‍ സ്വീകരിക്കില്ലെന്ന്. യുഡിഎഫിനു ചരടിട്ടും എല്‍ഡിഎഫിനു ചരടില്ലാതെയും വായ്പ നല്കാന് എഡിബിയുടെ ഭരണഘടനയില്‍ പ്രത്യേക വ്യവസ്ഥ ഉണ്ടയെന്നും പി.റ്റി. ചാക്കോ പരിഹസിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
എഡിബി പുരാണം
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കിട്ടുന്നിടത്തൊക്കെ വിഭവ സമാഹരണം നടത്തുകയാണ്. വിധവയുടെ ചില്ലിക്കാശു മുതല്‍ സുല്‍ത്താന്റെ 700 കോടി വരെ കേരളം നേടിയെടുക്കുക തന്നെ വേണം. ഇതിനിടയില്‍ എഡിബിയില്‍ നിന്നും ലോകബാങ്കില്‍ നിന്നും വായ്പ എടുക്കാനുള്ള ചര്‍ച്ച വിജയിച്ച് നമുക്ക് വലിയൊതു തുക ലഭിക്കട്ടെ.
ലോകബാങ്ക്- എഡിബി വായ്പയുടെ കാര്യം പറയുമ്പോഴാണ് ചില പുരാണങ്ങള്‍ ഓര്‍മവരുന്നത്. 1996- 2001ലെ ഇടതുസര്‍ക്കാരിന്റെ അവസാന പാദത്തില്‍ ഉണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എഡിബി വായപ് തേടുകയും ചര്‍ച്ച ഏറെ മുന്നോട്ടു പോകുകയും ചെയ്തിരുന്നു. എന്നാല്‍ 1998ലെ പൊഖ്റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതു മൂലം എഡിബി വായ്പ കേരളത്തിന് അപ്പോള്‍ ലഭിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പു നേരിട്ട ഇടതുമുന്നണി തോല്‍ക്കുകയും യുഡിഎഫ് അധികാരത്തിലേറുകയും ചെയ്തു.
യുഡിഎഫ് സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 1200 കോടി രൂപയുടെ എംജിപി (മോഡേഷൈസേഷന് ഓഫ് ഗവണ്മെന്റ് പ്രോഗ്രാം) വായ്പയ്ക്ക് വഴിതുറന്നു. ഇത് അട്ടിമറിക്കാന്‍ ഇടതുപക്ഷം വമ്പിച്ച പ്രക്ഷേഭം അഴിച്ചു വിട്ടു. എഡിബി സംഘത്തെ ഡിവൈഎഫ്ഐക്കാര്‍ കരി ഓയില്‍ ഒഴിച്ചു. എംജിപി സെക്രട്ടറി ഡോ. കെ.എം ഏബ്രഹാമിന്റെ കരണത്തടിക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നു പ്രസംഗിച്ചു. കരണത്തടി മേടിച്ചു നേടിയെടുത്ത ആ വായ്പയിലുടെയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ കംപ്യൂട്ടറൈസേഷന് തുടക്കമിട്ടത്. ഡോ. കെ.എം ഏബ്രഹാം പിന്നീട് പിണറായി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായി. സര്‍വീസില്‍ നിന്നു വിരമിച്ച അദ്ദേഹം കിഫ്ബിയുടെ നായകപദവിയില്‍ ഇപ്പോഴുമുണ്ട്.
2006ല്‍ അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ 1200 കോടിയുടെ എഡിബി വായ്പ എടുത്തിരുന്നു. അഞ്ചു നഗരസഭകളുടെ വികസനത്തിനാണ് ആ തുക വാങ്ങിയത്. ഇടതുപക്ഷം വാങ്ങിയ എഡിബി വായ്പയില്‍ ചരടുകള്‍ ഇല്ലെന്നായിരുന്നു അവര്‍ നല്കിയ ന്യായീകരണം. പ്രളയ പുനരധിവാസത്തിനു ഇപ്പോള്‍ എഡിബിയുമായി ചര്‍ച്ച നടത്തുമ്പോഴും ഇടതു സര്‍ക്കാര്‍ പറയുന്നു, ഒരു ചരടും ഞങ്ങള്‍ സ്വീകരിക്കില്ലെന്ന്.
യുഡിഎഫിനു ചരടിട്ടും എല്‍ഡിഎഫിനു ചരടില്ലാതെയും വായ്പ നല്കാന് എഡിബിയുടെ ഭരണഘടനയില്‍ പ്രത്യേക വ്യവസ്ഥ ഉണ്ടത്രേ!
Discussion about this post