കാസർകോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ച് കോൺഗ്രസ്. ഇതിനായി കെപിസിസി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നിയാസ്, രാഷ്ട്രീയക്കാര് സമിതി അംഗ സുബ്രഹ്മണ്യൻ എന്നിവരെ അടങ്ങിയ രണ്ടംഗ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.
അതേസമയം ആരോപണ വിധേയനായ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രാജിവെക്കുമെന്ന് സൂചന നൽകിയിരുന്നു. എം പി രാജ്മോഹൻ ഉണ്ണിത്താനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ബാലകൃഷ്ണൻ പെരിയ രംഗത്തെത്തിയത്. രാജ്മോഹൻ ഉണ്ണിത്താൻ പെരിയ ഇരട്ടക്കൊലക്ക് പ്രതികളുമായി സൗഹൃദം പുലർത്തുന്നു എന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നും ആണ് ബാലകൃഷ്ണൻ പെരിയ ആരോപിക്കുന്നത്.
പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതക കേസിലെ പതിമൂന്നാം പ്രതിയായ ബാലകൃഷ്ണന്റെ മകളുടെ വിവാഹത്തിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയ പങ്കെടുത്തതായാണ് ആദ്യം ആരോപണം ഉയർന്നത്. ഇതിന് പിന്നാലെ തന്നെ പ്രമോദ് പെരിയ താൻ മാത്രമല്ല കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. സംഭവം വലിയ ചർച്ചയായതോടെയാണ് കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്
Discussion about this post