കോഴിക്കോട്: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ രജീഷിന്റെ നില ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു. 45 ശതമാനത്തിലേറെ പൊളളലേറ്റ രജീഷിന്‍റെ ശരീരത്തില്‍ മര്‍ദ്ദനത്തിലേറ്റ പരിക്കുകളുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉൾപ്പെടെ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു ഏലത്തൂരിൽ വച്ച് രജീഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. രജീഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായ ഒ കെ ശ്രീലേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമണത്തിന് പിന്നിൽ. പരിക്കേറ്റ രജീഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജീഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിപിഎം പ്രവർത്തകരിൽ നിന്നും നേതാക്കളിൽ നിന്നും നാളുകളായി ഭീഷണിയുണ്ടായിരുന്നതായി രജീഷിന്റെ ഭാര്യ രജീഷ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു.
പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ഇവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളി നടത്തുന്നതായി ബിജെപി ആരോപിക്കുന്നു. സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടലുകൾ കാരണം കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും ബിജെപി നേതാക്കൾ പറയുന്നു.
Discussion about this post