ഡല്‍ഹി: വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തി കേന്ദ്രബജറ്റ് പ്രഖ്യാപനം. എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുകയാണ് ലക്ഷ്യം. സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തിയെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യക്ക് സഹസ്രാബ്ദമായി ലോഹശാസ്ത്രത്തിലും വ്യാപാരത്തിലും നൈപുണ്യമുണ്ട്. സംരംഭകത്വം ഇന്ത്യയുടെ ആത്മാവാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. നിക്ഷേപകര്‍ക്ക് ഉപദേശം നല്‍കാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തില്‍ തന്നെ സംവിധാനമൊരുക്കും. സംരംഭകര്‍ക്കായി നിക്ഷേപ ക്ലിയറന്‍സ് സെല്‍ സ്ഥാപിക്കും. നിക്ഷേപകര്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
കയറ്റുമതിക്കാര്‍ക്കായി നിര്‍വിക് എന്ന പുതിയ പദ്ധതി കൊണ്ടുവരും. ഇതിന് കുറഞ്ഞ പ്രീമിയവും വേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്റും ഉണ്ടാകും. കയറ്റുമതി നടത്തുന്ന സംരംഭകര്‍ക്ക് വൈദ്യുതി, വാറ്റ് എന്നിവക്ക് ചുമത്തിയ തീരുവ റീഫണ്ട് ചെയ്യും. ഓരോ ജില്ലയിലും ഒരു കയറ്റുമതി കേന്ദ്രം വികസിപ്പിക്കും. സര്‍ക്കാരുകളുടെ ഇ-മാര്‍ക്കറ്റ് സംവിധാനം വഴി ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്ക് ധാരാളം അവസരം നല്‍കും.
മൊബൈല്‍ ഫോണുകള്‍, സെമി കണ്ടക്ടര്‍ പാക്കേജിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൊണ്ടുവരും. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും ഈ പദ്ധതി ഉപയോഗപ്പെടുത്താം.
അടിസ്ഥാന സൗകര്യ മേഖലയില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എഞ്ചിനീയര്‍മാര്‍, മാനേജുമെന്റ് ബിരുദധാരികള്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്താനുള്ള പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post