ചെന്നൈ : ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ 10 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. നിരോധിത ഭീകര സംഘടനയായ ഹിസ്ബുത് തഹ്രീറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആയിരുന്നു റെയ്ഡ് നടത്തിയത്. പരിശോധനയിൽ രണ്ട് ഹിസ്ബുത് തഹ്രീർ ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനായി പ്രവർത്തിച്ചുവന്നിരുന്ന സംഘടനയാണ് ഹിസ്ബുത് തഹ്രീർ.
ഹിസ്ബുത് തഹ്രീർ സ്ഥാപകൻ തഖി അൽ ദിൻ അൽ നഭാനിയുടെ ആഹ്വാനപ്രകാരം ഇന്ത്യയിൽ മത ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രവർത്തിച്ചിരുന്നവരാണ് അറസ്റ്റിലായിട്ടുള്ളത്. യുവാക്കളെ മതമൗലിക വാദത്തിലേക്കും ഭീകര പ്രവർത്തനങ്ങളിലേക്കും ആകർഷിക്കുവാൻ ആയിട്ടായിരുന്നു ഇവർ പ്രവർത്തനം നടത്തിയിരുന്നത്. ഇതിനായി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ ഇവർ രഹസ്യ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
തഞ്ചാവൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ, മുജീബുർ റഹ്മാൻ അൽത്തം സാഹിബ് എന്നിവരെയാണ് ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും യുവാക്കളെ ഭീകര പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും ചെയ്തവരാണ് പ്രതികളെന്ന് എൻഐഎ അറിയിക്കുന്നു. നിരോധിത സംഘടന സിമിയുടെ അംഗവും കോയമ്പത്തൂർ സ്ഫോടന കേസിൽ പ്രതിയുമായിരുന്ന അഹമ്മദിൽ നിന്നും ഇവർക്ക് സഹായങ്ങൾ ലഭിച്ചിരുന്നതായും സൂചനയുണ്ട്.
Discussion about this post