മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്നുപിടിക്കുന്ന യുവാവിനെ പിടികൂടി മുംബൈയിലെ ശിവസേന നേതാവായ നിതിന്‍ നന്ദഗോങ്കർ. റെജ്യൂര്‍ ഹബീബുര്‍ ഖാനെ പിടികൂടി കണക്കിന് അടിയും നൽകുന്ന വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.
‘ഇനി ആരെങ്കിലും എന്റെ അമ്മമാരെയും സഹോദരിമാരെയും ഉപദ്രവിച്ചാല്‍ അവരുടെ മതവും ജാതിയും നോക്കാതെ മര്‍ദിക്കും. ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മഹാരാഷ്ട്രയില്‍ വര്‍ധിച്ചുവരികയാണ്. ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അത് ചെയ്യുന്നവരുടെ കൈ ഞാന്‍ വെട്ടും’ നിതിന്‍ വീഡിയോയില്‍ പറഞ്ഞു.
ഏതെങ്കിലും വിഐപികളുടെ പെണ്മക്കളാണ് ഇത്തരത്തില്‍ അതിക്രമത്തിന് ഇരയായതെങ്കില്‍ പോലീസ് പ്രതിയെ വെറുതെവിടുമോ എന്നും നിതിന്‍ കുറ്റപ്പെടുത്തി. ശിവസേന നേതാവിന്റെ മര്‍ദനത്തെത്തുടര്‍ന്ന് യുവാവ് സ്ത്രീകളോടെല്ലാം മാപ്പ് ചോദിക്കുന്നതും വീഡിയോയിലുണ്ട്.
യുവാവ് സ്ഥിരമായി മുംബൈയിലെ മാട്ടൂംഗ റെയില്‍വേ സ്റ്റേഷനിലെ പാലത്തിന് മുകളില്‍വെച്ച് സ്ത്രീകളെ കടന്നുപിടിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇയാളെ തിരിച്ചറിയുകയും ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഹബീബുര്‍ ഖാനെ പോലീസ് മറ്റൊരു മോഷണക്കേസില്‍ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തില്‍ ആരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നില്ല.
മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീകളാരെങ്കിലും പരാതി നല്‍കിയാലേ ഈ സംഭവത്തില്‍ യുവാവിനെതിരേ കേസെടുക്കൂവെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതിനുപിന്നാലെയാണ് ഹബീബുര്‍ ഖാനെ നിതിൻ പിടികൂടിയത്.
Discussion about this post