തിരുവനന്തപുരം: കൊറോണ ബാധിതരുടെ ബയോമെട്രിക്കല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശ കമ്പനിയായ സ്പ്രിംഗളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ റദാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്കി ബിജെപി സംസ്ഥാന ഘടകം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.
കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതല്ല. കരാറിലെ വ്യവസ്ഥകള്‍ ഏറിയകൂറും പൗരാവകാശങ്ങള്‍ ഹനിക്കുന്നതും നമ്മുടെ ഭരണഘടനയ്ക്ക് എതിരുമാണ്. വ്യക്തികളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാരിന്റെയോ ഐസിഎംആറിന്റെയൊ അനുമതിയില്ലാതെയാണ് സര്‍ക്കാരിന്റെ നടപടി. വേണ്ടത്ര അവധാനതയില്ലാതെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശകമ്പനിക്ക് അനുമതി നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും നിവേധനത്തിൽ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ പൗരന്മാര് വരെയുള്ളവരുടെ രഹസ്യവിവരങ്ങളും സുരക്ഷയും അപകടപ്പെടുത്തുന്നതാണ് കരാര്‍. മാത്രമല്ല സേവനദാതാവിന് നല്‍കേണ്ട തുക സംബന്ധിച്ച് വ്യക്തയില്ലാത്തത് വന്‍ അഴിമതിക്കും തദ്വാരാ സര്‍ക്കാര്‍ ഖജനാവിലെ പണം നഷ്ടപ്പെടാനും ഇടയാക്കും. കരാര്‍ സംസ്ഥാനത്തിന്റെയല്ല മറിച്ച് സമ്പൂര്‍ണമായും സേവനദാതാവായ വിദേശ കമ്പനിയുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നതാണ്. കൂടാതെ വിദേശത്ത് അവിടത്തെ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയുമായി ഇത്തരത്തില്‍ കരാറിലേര്‍പ്പെടുന്നത് അങ്ങേയറ്റം ദുരൂഹമാണ്. കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഈ നടപടി ജനതയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്. അതിനാല്‍ വിഷയത്തില്‍ ഉടന്‍ ഇടപെട്ട് ഗവര്‍ണറുടെ അധികാരമുപയോഗിച്ച് കരാര്‍ റദ്ദാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
Discussion about this post