ഡല്‍ഹി: കോവിഡ് വൈറസ് നേരിടാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഭാരത് ബയോടെകാണ് വാക്സിന് വികസനത്തിന് പിന്നിൽ.
ഈ മാസം ഏഴ് മുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 380പേരിലാണ് രണ്ടാം ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കുത്തിവയ്പെടുത്തവരില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒന്നാം ഘട്ട പരീക്ഷണം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആന്റി ബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ പരീക്ഷണം പൂര്‍ത്തിയായവരില്‍ നിന്ന് രക്ത സാംപിള്‍ ശേഖരിച്ചു കഴിഞ്ഞു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല. ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടേയും സഹകരണത്തോടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്നതാണ് കോവാക്സിന്.
Discussion about this post