കത്തോലിക്കാ സഭാ നേതൃത്വം അഭയ കേസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പ്രതികളെ രക്ഷിക്കാന്‍ നിരന്തരമായ ശ്രമങ്ങളാണ് കഴിഞ്ഞ 28 വര്‍ഷമായി നടത്തുന്നത്. ഇന്ന് നടത്തുന്ന വിശുദ്ധ കുര്‍ബാന പോലും അര്‍പ്പിക്കുന്നത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.
അതേസമയം പ്രമാദമായ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. 28 വര്‍ഷത്തിന് ശേഷമാണ് 2 വൈദികരും ഒരു കന്യാസ്ത്രീയും പ്രതികളായ കേസില്‍ കോടതി വിധി പറയുന്നത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി രാവിലെ 11ന് കേസ് പരിഗണിക്കും. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്.
കേസില്‍ താന്‍ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദര്‍ കോട്ടൂര്‍ വാദിച്ചു. മൂന്നാം സാക്ഷിയായ അടയ്ക്ക രാജു സംഭവ ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വന്റില്‍ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാദര്‍ കോട്ടൂരിന്റെ അഭിഭാഷകന് വാദിച്ചു. കേസിലെ മൂന്നാം പ്രതിയാണ് സിസ്റ്റര്‍ സ്റ്റെഫി.
2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
Discussion about this post