കാസർകോട്: ബംഗാളിലെ കലാപസമാനമായ സാഹചര്യത്തിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പശ്ചിമബംഗാളില്‍ അരങ്ങേറിയ മനുഷ്യക്കുരുതിക്കെതിരെ മനുഷ്യാവാകാശ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കണ്ണടയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ബംഗാളിലെ അക്രമത്തിനെതിരെ പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. ആക്രമിക്കപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും ബിജെപി പ്രവർത്തകരും കുടുംബാംഗങ്ങളുമായതുകൊണ്ടാണ് ഈ പാർട്ടികൾ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിക്കാർ മാത്രമല്ല ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്ന മുഴുവൻ ആളുകൾക്കും നേരെ അക്രമം നടക്കുന്നതായും മതമൗലികവാദികളുടെ പിന്തുണ തൃണമൂലിനു ലഭിക്കുന്നതായുമാണ് വാർത്തകൾ പുറത്തു വരുന്നത്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ മനുഷ്യകുരുതിക്കെതിരെ പൊതുസമൂഹം ഒരുമിക്കണമെന്നും കേരളത്തിലെ ബിജെപി പ്രവർത്തകർ ബംഗാളിലെ പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post