ലക്‌നൗ: അനധികൃതമായി ആയിരത്തോളം പേരെ മതംമാറ്റിയ മതപരിവര്‍ത്തന റാക്കറ്റിനെ കുടുക്കിയെന്ന് യുപി പോലീസ്. സ്വയം മതം മാറി ബാട്‌ലാ ഹൗസ് നിവാസിയായ മൊഹമ്മദ് ഉമര്‍ ഗൗതം എന്നയാളെയും ഡല്‍ഹി ജാമിയാ നഗര്‍ ഇസ്‌ളാമിക ദവാ സെന്റര്‍ ചെയര്‍മാന്‍ മുഫ്ത്തി കാസി ജഹാംഗീര്‍ ഖാസ്മി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് മതവിശ്വാസത്തില്‍ പെട്ടിരുന്ന പാവപ്പെട്ടവരെയും കുട്ടികളെയും ബധിരമൂക വൈകല്യമുള്ളവരുമായി അനേകരെ ഇവര്‍ മതംമാറ്റത്തിന് വിധേയമാക്കി എന്നാണ് പോലീസ് പറയുന്നത്. മതംമാറ്റം നടത്താന്‍ ഇവര്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും പണം വരുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇവരില്‍ ഒരാള്‍ ആള്‍ക്കാരെ കണ്ടെത്തി പ്രലോഭിപ്പിക്കുകയും മറ്റേയാള്‍ മറ്റു മതങ്ങളെ വിദ്വേഷിച്ചുള്ള പ്രചരണം നടത്തുകയും ചെയ്തതായിട്ടാണ് ആരോപണം. ജൂണ്‍ 2 ന് ഗസിയാബാദിലെ ഗുരു യതി നരസിംഹാനന്ദ് സരസ്വതി ആക്രമണത്തിന് ഗൂഡാലോചന നടത്തിയ സംശയത്തെ തുടര്‍ന്ന് അറസ്റ്റിലായ കാഷിഫ്, വിപുല്‍ വിജയവര്‍ഗിയ എന്നിവരുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇരുവരിലേക്കും എത്തിയതെന്നും പോലീസ് പറയുന്നു. അന്വേഷണത്തില്‍ വിപുലിന്റെ യഥാര്‍ത്ഥ പേര് റംസാന്‍ എന്നാണെന്നും ഗസിയാബാദിലെ ദസ്‌ന ഏരിയയിലെ ഗുരുയതി ക്ഷേത്ര കോംപ്ലക്‌സില്‍ കടക്കാന്‍ വേണ്ടി ഇയാള്‍ സ്വീകരിച്ച ഹിന്ദുപേരാണ് വിപുല്‍ എന്നും പോലീസ് പറയുന്നു.
ഉമറിനെയും ജഹാംഗീറിനെയും ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് ദേശവിരുദ്ധ ഗ്രൂപ്പില്‍ നിന്നും പണം കിട്ടിയിരുന്നോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഡല്‍ഹിയിലെ ജാമിയ നഗര്‍ ഏരിയയിലെ ഇസ്‌ളാമിക് ദവാ സെന്ററിന്റെ തലവനാണ് ജഹാംഗീര്‍ ക്വാസ്മി. തന്റെ സ്ഥാപനം കുട്ട മതംമാറ്റത്തിനും പുതിയതായി മതംമാറിയവര്‍ക്ക് കൂടിച്ചേരാനുള്ള വേദിയാക്കിയും ജഹാംഗീര്‍ ഉപയോഗിച്ചെന്നാണ് ആരോപണം.
ഏതാനും വര്‍ഷം മുമ്പ് ഇസ്ലാം മതത്തിലേക്ക് മാറിയ ഉമര്‍ ഗൗതമാണ് മതംമാറാന്‍ തയ്യാറുള്ളവരെ കണ്ടെത്തുന്ന ജോലി ചെയ്തിരുന്നത്. 18 മാസത്തിനിടയില്‍ ഇവര്‍ ആയിരത്തിലധികം പേരെ മതം മാറ്റിയതിന്റെ രേഖകള്‍ കണ്ടെത്തിയതായും പോലീസ് പറയുന്നു. മതംമാറിയവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു റജിസ്റ്റര്‍ ഇവരില്‍ നിന്നും കണ്ടെത്തിയതായും അതില്‍ ആയിരത്തോളം പേരുടെ പേരുകള്‍ ഉണ്ടെന്നും അതില്‍ കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടെന്നും വാരണാസി, മഥുര, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പേരുകളും ഉണ്ടെന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പറയുന്നത്.
പണവും ജോലിയും വാഗ്ദാനം ചെയ്താണ് മതംമാറാന്‍ തയ്യാറുള്ളവരെ ഇവര്‍ വലയിലാക്കിയിരുന്നത്. ആദ്യം നിന്നിരുന്ന മതത്തെക്കുറിച്ചുള്ള വിദ്വേഷങ്ങള്‍ വ്യക്തികളില്‍ കുത്തിവെയ്ക്കുന്നതോടെ അനായാസം ലക്ഷ്യം നേടാനാകും. കുട്ടികളെയും ഇവര്‍ ഈ രീതിയില്‍ സ്വാധീനിച്ചെന്നും പറയുന്നു. മൂക ബധിര കുട്ടികളെ അവരെ പാര്‍പ്പിക്കാറുള്ള സ്ഥാപനങ്ങളില്‍ ചെന്നും മതംമാറ്റത്തിലേക്ക് സ്വാധീനിക്കാറുണ്ട്.
മാതാപിതാക്കളുടെ പോലും അറിവില്ലാതാണ് ഇവര്‍ ചെയ്യുന്നതെന്നും പറഞ്ഞു. ഇങ്ങിനെ കുട്ടികള്‍ മതം മാറിയ സംഭവം കാണ്‍പൂരിലെ ഒരു കുടുംബം പരാതി നല്‍കിയതോടെയാണ് പുറത്തായത്. മകന്‍ ആദിത്യ ഗുപ്തയെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി എന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ കേരളത്തിലേക്കുള്ള ഒരു യാത്രയ്ക്കിടയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടി ദിവസം അഞ്ചുനേരം നിസ്‌ക്കരിക്കാറുണ്ടെന്നും മതം മാറിയെന്നുമാണ് അറിയാനായത്. മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അറിയിച്ചപ്പോള്‍ മാത്രമാണ് കുട്ടി തിരിച്ചു വന്നതെന്ന് എടി എസ് പറയുന്നു. സംഭവത്തില്‍ എടിഎസിന്റെ ടീം ആദിത്യയെ കണ്ട് മൊഴിയെടുക്കും. ഉമറും ജഹാംഗീറും പോലീസ് കസ്റ്റഡിയിലാണെന്ന് ഇവരെ അറിയിക്കുകയും ചെയ്തു. നോയ്ഡയില്‍ നിന്നും ഈ രീതിയില്‍ തന്നെ മന്നുയാദവ് എന്ന കുട്ടിയെയും കാണാതായിട്ടുണ്ട്. ഈ കുട്ടിയും മതംമാറിയെന്നാണ് കരുതുന്നത്.
ഉമറിന്റെയും ജഹാംഗീഗീറിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി മദ്ധ്യേഷ്യയില്‍ നിന്നും പണം വരുന്നുണ്ടെന്നും എടിഎസ് സംശയിക്കുന്നുണ്ട്. ഇരുവര്‍ക്കുമെതിരേ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ദ വളര്‍ത്തല്‍, ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ യുപിയില മതപരിവര്‍ത്തന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Discussion about this post