രാജ്യത്തെ സാധാരണ മൊബൈൽ നെറ്റ്‌വർക്കുകളോ ടവറുകളോ ഇല്ലാത്ത പ്രദേശങ്ങളിലും തടസ്സമില്ലാതെ സംസാരിക്കാൻ സഹായിക്കുന്ന അത്യാധുനിക സാറ്റലൈറ്റ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL). 1,34,166 രൂപയാണ് (നികുതി ഉൾപ്പെടെ) ഈ പ്രീമിയം ഹാൻഡ്‌സെറ്റിന്റെ വില. സാധാരണ സ്മാർട്ട്‌ഫോണുകൾ പോലെ മൊബൈൽ ടവറുകളിൽ നിന്നുള്ള സിഗ്നലുകൾക്ക് പകരം, ബഹിരാകാശത്തെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിദുരന്തങ്ങൾ മൂലമോ മറ്റ് കാരണങ്ങളാലോ സാധാരണ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ പൂർണ്ണമായി തകർന്നാലും ഈ ഫോണുകളിൽ റേഞ്ച് ലഭ്യമാകും. ടെക് ലോകത്തും സോഷ്യൽ മീഡിയയിലും വലിയ കൗതുകത്തോടെയാണ് ബിഎസ്എൻഎല്ലിന്റെ ഈ പുതിയ സാറ്റലൈറ്റ് ഫോൺ ചർച്ച ചെയ്യപ്പെടുന്നത്.
ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് സേവനദാതാക്കളായ ‘ഇൻമാർസാറ്റ്’ (Inmarsat) കമ്പനിയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാധാരണക്കാർക്ക് കടയിൽ പോയി എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്ന ഒന്നല്ല ഈ സാറ്റലൈറ്റ് ഫോൺ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്ത്യയിൽ ഇത്തരം ഫോണുകളുടെ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുണ്ട്. ഇത് സ്വന്തമാക്കണമെങ്കിൽ കേന്ദ്ര ടെലികോം വകുപ്പിന്റെ (DoT) പ്രത്യേക അനുമതിപത്രം അഥവാ ഔദ്യോഗിക ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വനമേഖലകൾ, അതിർത്തികൾ, ഉൾക്കടലുകൾ തുടങ്ങിയ മൊബൈൽ കവറേജ് ഒട്ടുമില്ലാത്ത ഇടങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ ഫോൺ ഏറെ പ്രയോജനപ്പെടുക.
ഏത് കഠിനമായ കാലാവസ്ഥയെയും പ്രതിരോധിക്കാൻ ശേഷിയുള്ള ‘റഗ്ഗ്ഡ്’ (Rugged) ഡിസൈനിലാണ് ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത്. ചാർജിംഗ് സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ശക്തമായ ബാറ്ററി ബാക്കപ്പ്, അടിയന്തര ഘട്ടങ്ങളിൽ സഹായം അഭ്യർത്ഥിക്കാൻ പ്രത്യേക ‘SOS എമർജൻസി സപ്പോർട്ട്’ സംവിധാനം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. പ്രതിരോധ മേഖലയിലുള്ളവർ, ദുരന്തനിവാരണ സേനകൾ (Disaster Response), ഉൾക്കടലിൽ പോകുന്ന കപ്പലുകളിലെ ജീവനക്കാർ, ഖനന തൊഴിലാളികൾ, ഉൾപ്രദേശങ്ങളിലെ വ്യവസായ ഗ്രൂപ്പുകൾ എന്നിവർക്ക് പുറമെ മലയോരങ്ങളിലേക്ക് പോകുന്ന തീർത്ഥാടകർക്കും സാഹസിക സഞ്ചാരികൾക്കും ഈ ഉപകരണം വലിയൊരു സുരക്ഷാ കവചമായിരിക്കും. ബിഎസ്എൻഎല്ലിന്റെ ഈ പുതിയ വിപ്ലവകരമായ ഉൽപ്പന്നം ഇന്ത്യൻ വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.








