പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ പോലീസ് പിടിയിലായി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ നേതാവുമായ മുഹമ്മദ് ഹാറൂണാണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് രണ്ടു മാസങ്ങൾക്ക് ശേഷമാണ് മുഖ്യപ്രതി പിടിയിലാകുന്നത്. കൊല്ലപ്പെട്ട സഞ്ജിത്തിനോട് മുഖ്യപ്രതിക്ക് മുൻവൈരാഗ്യമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സൂത്രധാരൻ പിടിയിലായതോടെ നിലവിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. കൃത്യത്തിൽ പങ്കെടുത്ത മൂന്ന് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
നവംബർ 15-നായിരുന്നു സംഭവം. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post