ഗുവാഹത്തി:അസം മേഘാലയ അതിർത്തിയിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് അസം പോലീസും മേഘാലയയിലെ അതിർത്തി ഗ്രാമത്തിൽ താമസിക്കുന്നവരും തന്നിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ ഫോറസ്റ്റ് ഗാർഡടക്കം ആറ് പേർ കൊല്ലപ്പെട്ടു.
സംഘർഷത്തെ തുടർന്ന് രാവിലെ 10:30 മുതൽ ഏഴ് ജില്ലകളിൽ 48 മണിക്കൂർ ഇൻറർനെററ് സേവനങ്ങൾ റദ്ദാക്കാൻ മേഘാലയ സർക്കാർ ഉത്തരവിട്ടു. ഗുവാഹത്തിയിലെ ജോറാബത്തിൽ നിന്ന് മേഘാലയയിലേക്ക് പോകുന്ന വാഹനങ്ങൾക്കും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.
അസമിലെ വെസ്റ്റ് കർബി ആംഗ്ലോങ്ങിന്റെയും മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയുടെയും അതിർത്തിയിലായിരുന്നു സംഘർഷം. ഫോറസ്റ്റ് ഗാർഡുകൾ മരം കടത്തുകയായിരുന്ന ട്രക്ക് ഗ്രാമീണർ തടഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്.
മരം കടത്തിയ വാഹനം അമിതവേഗത്തിൽ മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിന് നേരെ വെടിവെയ്പുണ്ടായി. ഡ്രൈവറുൾപ്പെടെയുള്ള മൂന്നു പേരെ പ്രദേശവാസികൾ പിടികൂടി തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് എത്തിയ മേഘാലയ സ്വദേശികൾ അസമിലെ ഫോറസ്റ്റ് ഗാർഡുകളെയും പോലീസുകാരെയും കയ്യേറ്റം ചെയ്തു. ഇത് സംഘർഷത്തിലേക്ക് നയിച്ചു. സ്വയം പ്രതിരോധത്തിനായാണ് പോലീസ് വെടിയുതിർത്തത്. മേഘാലയയിൽ നിന്നുള്ള അഞ്ച് ഗ്രാമീണരും അസമിൽ നിന്നുള്ള ഒരു ഫോറസ്റ്റ് ഗാർഡുമാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ട്രക്കുകളിൽ അനധികൃതമായി തടികൾ കയറ്റിക്കൊണ്ട് പോകുന്നു എന്ന പരാതിയിലാണ് അസം പോലീസ് അന്വേഷണവുമായി എത്തിയത്. ഇതേ തുടർന്ന് മേഘാലയയിലെ ഗ്രാമീണരെ പോലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെ മേഘാലയ മുഖ്യമന്ത്രി കെ. സാംഗ്മ അപലപിച്ചു. ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി എടുക്കും. ഇത് മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണെന്നും സാംഗ്മ അപലപിച്ചു.
മരിച്ചവരോടുള്ള ആദരസൂചകമായി ഔദ്യോഗിക പരിപാടികളെല്ലാം സംസ്ഥാന സർക്കാർ റദ്ദാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സമാധാനവും സൗഹാർദ്ദവും നിലനിർത്താൻ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post