മലപ്പുറം: അനധികൃതമായി തൊഴിലുറപ്പ് വേതനം കൈപ്പറ്റിയ യുപി സ്കൂളിലെപ്രധാനാദ്ധ്യാപകനോട് പലിശയുൾപ്പടെ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ഓംബുഡ്സ്മാന്റെ ഉത്തരവ്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി വടക്കുംപുറം യുപി സ്കൂളിലെ പ്രധാനാദ്ധ്യാപകൻ അലി അക്ബറിനോടാണ് പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടത്.
മലപ്പുറം ജില്ലാ ഓംബുഡ്സ്മാനായ സി അബ്ദുൾ റഷീദാണ് പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടത്. ഒപ്പിട്ട് 6842 രൂപ തട്ടിയെടുത്തതായി വടക്കുംപുറം നർമാട്ട് വീട്ടിൽ സോമസുന്ദരൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജീവിക്കാൻ ഗതിയില്ലാത്തവർക്ക് കൊടുക്കേണ്ട പണം അദ്ധ്യാപകൻ കൈപ്പറ്റിയതു ഒരു ദിവസംപോലും കൂലിവേലചെയ്യാതെയാണെന്നാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഓംബുഡ്സ്മാൻ സി അബ്ദുൽ റഷീദ് തെയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നത്.
ഇയാളുടെ സ്വന്തം വീട്ടിൽ തൊഴിലുപ്പു തൊഴിലാളികൾ നടത്തിയ പ്രവൃത്തിയിൽനിന്നാണു തൊഴിൽചെയ്യാതെ രാവിലെ സ്കൂളിലേക്കു പോകുന്ന സമയത്തും ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വരുന്ന സമയത്തും മസ്റ്റർറോളിൽ ഒപ്പിട്ട് ഇത്തരത്തിൽ തുക കൈപറ്റിയത്.
അദ്ധ്യാപകൻ മസ്റ്റർറോളിൽ ഒപ്പിട്ട 22 ദിവസങ്ങളിൽ ഒരു ദിവസം ഞായറാഴ്ച്ചയാണ്. അന്നു പണി നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരുദിവസംപോലും അലി അക്ബർ തൊഴിലുറപ്പ് ജോലി ചെയ്തിട്ടില്ലെന്നും രാവിലെ സ്കൂളിൽ പോകുമ്പോഴോ, ഭക്ഷണത്തിന് വീട്ടിൽ വരുമ്പോഴോ ആയിരുന്നു ഇയാൾ മസ്റ്റർറോളിൽ ഒപ്പുവെച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post