ഇംഫാൽ: കുക്കി തീവ്രവാദ സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ നിരോധിച്ച് മണിപ്പൂർ സർക്കാർ. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. മോറെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ചിങ്ങം ആനന്ദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിരോധനം. ചിങ്ങം ആനന്ദ് കുമാറിന്റെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് ഉടലെടുത്ത ക്രമസമാധാന തകർച്ചയെക്കുറിച്ച് ചർച്ച ചെയ്യാനായി മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
വേൾഡ് കുക്കി-സോ ഇന്റലക്ച്വൽ കൗൺസിലിനെ (WKZIC) 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 3 പ്രകാരം നിയമവിരുദ്ധമായ സംഘടനയായി മണിപ്പൂർ കാബിനറ്റ് പ്രഖ്യാപിക്കുകയായിരുന്നു.
കുറ്റകൃത്യത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാൻ മോറെയിലും സമീപ പ്രദേശങ്ങളിലും സംയുക്ത ഓപ്പറേഷൻ ആരംഭിക്കാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ ഇത് തുടരാനും മന്ത്രിസഭ നിർദ്ദേശിച്ചു. ഇതിനായി ഇംഫാലിൽ നിന്ന് കൂടുതൽ സംസ്ഥാന സേനയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.
മോറെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ചിങ്ങം ആനന്ദ് അതിർത്തി പട്ടണത്തിലെ ഈസ്റ്റേൺ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എസ്ഡിപിഒയെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആനന്ദിന്റെ മരണത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ദുഃഖം പ്രകടിപ്പിച്ചു. ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം എന്നും ഓർമ്മിക്കപ്പെടും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
Discussion about this post