വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഭർതൃവീട്ടിൽ വെച്ച് ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും, മരണത്തിന് മുമ്പ് സ്ത്രീധനത്തിന്റെ പേരിൽ അവർ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമാകുകയും ചെയ്താൽ ഭർത്താവിനോ ബന്ധുക്കൾക്കോ മരണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന പ്രത്യേക തെളിവുകളുടെ ആവശ്യമില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഐ.പി.സി 304B (സ്ത്രീധന മരണം) പ്രകാരം കുറ്റം തെളിയാൻ ഇത് തന്നെ ധാരാളമാണെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സന്ദീപ് സിങ് ഹോറ നൽകിയ അപ്പീൽ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.
അതേസമയം, കേസിലെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് വിചാരണക്കോടതി പ്രതിക്ക് വിധിച്ച ജീവപര്യന്തം തടവുശിക്ഷ അലഹാബാദ് ഹൈക്കോടതി 10 വർഷത്തെ കഠിനതടവായി കുറച്ചു നൽകുകയും ചെയ്തിട്ടുണ്ട്. ലഖ്‌നൗവിലെ താൽക്കത്തോറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യ അസ്വാഭാവികമായി മരണപ്പെട്ട സംഭവത്തിൽ 2010-ലാണ് വിചാരണക്കോടതി സന്ദീപ് സിങ് ഹോറയെ കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനെതിരെയാണ് പ്രതി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് യുവതി മരണപ്പെട്ടതെന്നും, സ്ത്രീധനം ആവശ്യപ്പെട്ട് യുവതി അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നുവെന്നും വിചാരണ വേളയിൽ തെളിഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് അബ്ദുൽ മൊയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനം തെളിഞ്ഞാൽ നിയമപ്രകാരം ഭർത്താവിനോ കുടുംബത്തിനോ മരണത്തിൽ പങ്കുണ്ടെന്ന് കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.










