ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ദിനത്തിൽ ഹിന്ദുദൈവങ്ങളെ വിശ്വസിക്കരുതെന്നും ബുദ്ധമതം സ്വീകരിക്കണമെന്നും വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച സർക്കാർ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ അറസ്റ്റിൽ.
ഛത്തീസ്ഗഡ് ബിലാസ്പൂരിലാണ് സംഭവം. ജനുവരി 22നാണ് ഭരാരി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ കുട്ടികളെയും ഒരുകൂട്ടം ആളുകളെയും കൊണ്ട് ഇത്തരത്തിൽ പ്രതിജ്ഞയെടുപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ അദ്ധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഓഫിസർ സസ്പെൻഡ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനാണ് 60 കാരനായ പ്രധാന അദ്ധ്യാപകനെതിരെ കേസെടുത്തത്.
ശിവൻ, രാമൻ, കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്നും ബുദ്ധമതം പിന്തുടരുമെന്നുമായിരുന്നു പ്രതിജ്ഞ. രൂപേഷ് ശുക്ലയെന്നയാളുടെ പരാതിയിലാണ് നടപടിയെന്നും പോലീസ് പറഞ്ഞു. അദ്ധ്യാപകൻ പ്രതിജ്ഞ ചൊല്ലിക്കുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു








