ന്യൂഡൽഹി: സന്ദേശങ്ങളിലെ എൻക്രിപ്ഷ്ഷൻ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാൽ ഇന്ത്യ വിടേണ്ടി വരുമെന്ന നിലപാട് കടുപ്പിച്ച് വാട്ട്‌സ്ആപ്പ്. 2021 ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് വാട്ട്‌സ്ആപ്പും മാതൃകമ്പനിയായ മെറ്റയും നൽകിയ ഹർജികൾ ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.
വാട്‌സ്ആപ്പ് കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത് ആപ്പ് ഉറപ്പുനല്കുന്ന സ്വകാര്യതയും സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതിനാലുമാണ് . ഇവ ഇല്ലാതെയായൽ വാട്‌സ്ആപ്പിന് ഇന്ത്യയിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ല എന്ന് അഭിഭാഷകൻ പറഞ്ഞു. ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന അധികസുരക്ഷയ്ക്ക് എന്തിനാണ് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നതെന്ന് മനസിലാകുന്നില്ലെന്നും അഭിഭാഷകൻ കോടതിയോട് ചോദിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങൾ നിലവിലില്ലെന്നും അഭിഭാഷകൻ വാദിച്ചു.
അതേസമയം വ്യാജ സന്ദേശങ്ങൾ തടയുകയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയുമാണ് ഭേദഗതിയുടെ ഉദ്ദേശമെന്നാണ് കേന്ദ്രസർക്കാർ വാദം. വർഗീയ കലാപം പോലുള്ള കേസുകളിൽ അധിക്ഷേപകരമായ കണ്ടൻറുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമ്പോൾ നിയമം ആവശ്യമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.കേസ് ഓഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കും .
എന്നാൽ വാട്‌സ്ആപ്പ് നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ്. ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചർ, ഇന്റർനെറ്റില്ലാതെ തന്നെ ഡാറ്റ ഷെയർ ചെയ്യാനുള്ള അപ്‌ഡേഷനൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.
Discussion about this post