ബംഗളൂരു: ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്‌ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് 4.20-ഓടെ വാഹനത്തിൻറെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹർഷ് ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
മദ്ധ്യപ്രദേശിലെ സിംഗ്‌രോളിയിലുള്ള ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. 25 വയസ്സായിരുന്നു, 2023-ലാണ് സർവീസിൽ പ്രവേശിച്ചത്. ഹാസനിലെ എഎസ്പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. മൈസുരുവിലെ പോലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്.
Discussion about this post