ഒട്ടാവ : കാനഡയിൽ ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു. കാനഡയിലെ എഡ്മണ്ടണിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഒരു അപ്പാർട്ട്‌മെൻ്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 20 കാരനായ ഇന്ത്യൻ വംശജനായ ഹർഷൻദീപ് സിംഗ് ആണ് വെടിയേറ്റു മരിച്ചത്. രണ്ടുപേരടങ്ങുന്ന സംഘമാണ് ഹർഷൻദീപിനെ വെടിവെച്ചത്.
സെൻട്രൽ മക്‌ഡൗഗൽ പരിസരത്ത് സ്ഥിതിചെയ്യുന്ന ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ നിന്നും വെടിയൊച്ച കേട്ടതായി പരിസരവാസികളിൽ ഒരാളാണ് പോലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് എഡ്മൻ്റൺ പോലീസ് സംഭവസ്ഥലത്ത് എത്തി. തിരച്ചിലിൽ വെടിയേറ്റ നിലയിൽ ഹർഷൻദീപിന്റെ മൃതദേഹം ഗോവണിപ്പടിക്ക് സമീപം പോലീസ് കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
30 വയസ്സുള്ള ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത് എന്ന് എഡ്മണ്ടൺ പോലീസ് അറിയിച്ചു.









