ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി വെള്ളിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കമ്പനി പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികൾ (IOC, BPCL, HPCL) സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്താതെ പിടിച്ചുനിൽക്കുമ്പോഴാണ് നയാര ഉപഭോക്താക്കൾക്ക് തിരിച്ചടിയായി വില വർദ്ധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ 40-50 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യ അടക്കം മൂന്നോളം രാജ്യങ്ങൾ മാത്രമാണ് ഈ ദുഷ്കരമായ സാഹചര്യത്തിലും വില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസം നൽകിയത്. സ്വകാര്യ ഇന്ധന കമ്പനിയായ നയാര പുതിയ വിലവർധനവ് കൂടാതെ, ഏപ്രിൽ ആദ്യവാരം മുതൽ 35 ദിവസത്തേക്ക് ഗുജറാത്തിലെ വാടിനാറിലുള്ള റിഫൈനറി അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യതയെയും ബാധിച്ചേക്കാം.
പശ്ചിമേഷ്യയിലെ സാഹചര്യം വരും ദിവസങ്ങളിൽ കൂടുതൽ വഷളായാൽ മറ്റ് എണ്ണക്കമ്പനികളും വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായേക്കും. ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.








