ഇസ്താംബൂൾ : അമേരിക്കയിൽ നിന്ന് അത്യാധുനിക അഞ്ചാം തലമുറ എഫ്-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാനായി, തങ്ങളുടെ പക്കലുള്ള റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിൽക്കാൻ ഒരുങ്ങി തുർക്കി. ഒരു ഗൾഫ് രാജ്യത്തിന് എസ്-400 വിൽക്കാൻ തുർക്കി ഔദ്യോഗികമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. തുർക്കിയിലെ പ്രമുഖ ദിനപത്രമായ ‘ഹുറിയറ്റ്’ ആണ് ഈ തന്ത്രപ്രധാനമായ നയതന്ത്ര നീക്കം പുറത്തുവിട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ഖത്തർ എന്നിവടങ്ങളിലൊന്നിലേക്കാണ് ഈ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ ദിവസം അങ്കാറയിൽ വെച്ച് നടന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിക്ക് മേലുള്ള പ്രതിരോധ ഉപരോധങ്ങൾ നീക്കുമെന്നും എഫ്-35 പദ്ധതിയിലേക്ക് അവരെ വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് തുർക്കിയുടെ ഈ അപ്രതീക്ഷിത നീക്കം.
റഷ്യയിൽ നിന്ന് 2017-ൽ ഏകദേശം 2.5 ബില്യൺ ഡോളർ ചിലവഴിച്ചാണ് തുർക്കി എസ്-400 മിസൈലുകൾ വാങ്ങിയത്. തുടർന്ന് 2019-ൽ ഇതിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയതോടെ നാറ്റോ സഖ്യകക്ഷിയായ തുർക്കിയെ അമേരിക്ക തങ്ങളുടെ എഫ്-35 യുദ്ധവിമാന നിർമ്മാണ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുകയും കടുത്ത സാമ്പത്തിക-പ്രതിരോധ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എസ്-400 റഡാറുകൾ എഫ്-35 വിമാനങ്ങളുടെ അദൃശ്യ സാങ്കേതികവിദ്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്താൻ റഷ്യയെ സഹായിക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രധാന ആശങ്ക. എന്നാൽ അമേരിക്കൻ ഉപരോധങ്ങൾ നീക്കണമെങ്കിൽ തുർക്കിയുടെ പക്കൽ ഈ റഷ്യൻ സംവിധാനം ഉണ്ടാകരുത് എന്ന നിയമപരമായ നിബന്ധന നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മിസൈലുകൾ ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ തയ്യാറായത്.
എന്നാൽ, റഷ്യൻ കരാർ പ്രകാരം ഈ ആയുധങ്ങൾ മറ്റൊരു രാജ്യത്തിന് കൈമാറണമെങ്കിൽ മോസ്കോയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ നീക്കത്തെക്കുറിച്ച് തുർക്കി റഷ്യയുമായി ചർച്ചകൾ തുടരുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. ഈ കരാറിലൂടെ തുർക്കിക്ക് ‘ത്രീ-സീറോ’ (3-0) എന്ന വലിയൊരു നയതന്ത്ര വിജയമാണ് ലഭിക്കാൻ പോകുന്നതെന്ന് തുർക്കി മാധ്യമങ്ങൾ വിലയിരുത്തുന്നു. ഒന്നാമതായി, വർഷങ്ങളായി തങ്ങളുടെ പ്രതിരോധ മേഖലയെ ശ്വാസം മുട്ടിച്ച അമേരിക്കൻ ഉപരോധങ്ങളിൽ നിന്ന് തുർക്കിക്ക് പൂർണ്ണ മോചനം ലഭിക്കും. രണ്ടാമതായി, തദ്ദേശീയമായി നിർമ്മിക്കുന്ന ‘കാൻ’ (KAAN) എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന് ആവശ്യമായ എഫ്110 ജെറ്റ് എൻജിനുകൾ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള അനുമതിയും ഇതിലൂടെ തുർക്കിക്ക് ലഭ്യമാകും. മൂന്നാമതായി, മുൻപ് മുടങ്ങിപ്പോയ എഫ്-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള വഴി വീണ്ടും തുറക്കപ്പെടും.









