ന്യൂഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ കപ്പലായ ‘ഗ്രീൻ സാൻവി’ ഹോർമുസ് കടലിടുക്ക് കടന്നു. 46,000 മെട്രിക് ടണ്ണിലധികം പാചകവാതകമാണ് കപ്പലിലുള്ളത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി കപ്പലാണിത്.
കപ്പലിലെ ഐഎസ് ( ഓട്ടോമാറ്റിക്ക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ) സവിശേഷതകൾ ഉപയോഗപ്പെടുത്തിയും ഇന്ത്യൻ നാവികസേനയുടെ കർശനമായ നിരീക്ഷണത്തിലുമാണ് കപ്പൽ നീങ്ങുന്നത്. കപ്പലിൽ ഇന്ത്യൻ ജീവനക്കാരാണെന്ന സന്ദേശം നൽകിക്കൊണ്ടാണ് സുരക്ഷാ ഭീഷണികൾ ലഘൂകരിക്കുന്നത്. ഇതിനുമുൻപായി ഷിവാലിക്, നന്ദാദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ , ബിഡബ്ല്യു എം , പൈൻ ഗ്യാസ് എന്നിവ ഇതിനോടകം ഇന്ത്യൻ തീരത്തെത്തിയിരുന്നു. ജഗ് വിക്രം, ഗ്രീൻ ആശ എന്നീ രണ്ട് എൽപിജി കപ്പലുകൾ ഉൾപ്പെടെ 17 ഇന്ത്യൻ കപ്പലുകൾ നിലവിൽ ഹോർമുസ് മേഖലയിൽ കടന്നുപോകാൻ അനുമതി കാത്ത് കിടക്കുന്നുണ്ട്.
നിലവിൽ ലാരക്-ഖേഷ്ം ചാനൽ വഴിയാണ് കപ്പൽ യാത്ര തുടരുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ഇന്ത്യൻ തുറമുഖത്ത് എത്തിച്ചേരും. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് രാജ്യത്ത് ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും നിരന്തരമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.








