ഇടുക്കി : കേരളത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും നടന്ന വലിയ തോതിലുള്ള നികുതി വെട്ടിപ്പും വാഹനക്കടത്തും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ തേടി ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗം. ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്ത് തടയാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ നുംഖൂർ’ പദ്ധതിയുടെ ഭാഗമായ യോഗം മൂന്നാറിൽ വച്ചാണ് നടക്കുന്നത്. ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് നികുതി വെട്ടിച്ചു കടത്തിയ ആഡംബര വാഹനങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ സംയുക്ത യോഗം.
ഭൂട്ടാൻ കസ്റ്റംസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ പ്രതിനിധി സംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്. മൂന്നാറിൽ ഏപ്രിൽ 20 മുതൽ 23 വരെ നടക്കുന്ന ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗത്തിൽ ഭൂട്ടാനിൽ നിന്ന് ഏതെല്ലാം വാഹനങ്ങൾ അതിർത്തി കടന്നുവെന്നും അവയുടെ യഥാർത്ഥ ഉടമകൾ ആരെന്നും ഭൂട്ടാൻ സംഘം ഇന്ത്യൻ ഉദ്യോഗസ്ഥരെ അറിയിക്കും.
ഭൂട്ടാൻ റോയൽ ആർമി ഉപേക്ഷിച്ച പഴയ വാഹനങ്ങളും, വിദേശത്തുനിന്ന് ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകളും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിച്ച് വ്യാജരേഖകളുണ്ടാക്കി വിൽക്കുന്ന സംഘത്തെ പിടികൂടാനാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ‘ഓപ്പറേഷൻ നുംഖൂർ’ ആരംഭിച്ചത്. ഭൂട്ടാനിലെ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ രജിസ്ട്രേഷൻ നടത്തുന്നു. തുടർന്ന് ഈ വാഹനങ്ങൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തിച്ച് വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 50-ലധികം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു കഴിഞ്ഞു. ഏകദേശം 200 വാഹനങ്ങളുടെ പട്ടികയും കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്.
കോടിക്കണക്കിന് രൂപയുടെ ഇറക്കുമതി തീരുവ വെട്ടിച്ചാണ് ഈ വാഹനങ്ങൾ നിരത്തിലിറക്കിയിട്ടുള്ളത്.
ഈ റാക്കറ്റിലെ പ്രധാന സൂത്രധാരൻ ബിശ്വദീപ് ദാസിനെ നേരത്തെ കൊച്ചി കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായ ദീപക് പട്ടോവാരിയുടെ അറസ്റ്റും കേസിൽ വലിയ വഴിത്തിരിവായി. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഭൂട്ടാൻ കസ്റ്റംസുമായി പങ്കുവെക്കും. നേരത്തെ ഈ കേസിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ സിനിമാ താരങ്ങളുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. തട്ടിപ്പുകാർ വ്യാജരേഖകൾ നൽകി താരങ്ങളെയും മറ്റ് പ്രമുഖരെയും കബളിപ്പിച്ചതാണോ എന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്.











