ഇന്ത്യൻ ക്രിക്കറ്റിലെ സഞ്ജു സാംസണിന്റെ കരിയറിനെ സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്നതും എന്നാൽ വിരോധാഭാസവുമായ ഒരു കാര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായിരിക്കുന്നത്. ഇന്നലെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി 20 ക്ക് ഉള്ള ടീമിൽ താരത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. ബെഞ്ചിൽ ആയിരുന്നു താരത്തിന് സ്ഥാനം. ആ സമയത്താണ് 2014-ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജു വളരെ ചെറുപ്പമാണ് എന്ന കാരണത്താൽ ടീമിൽ നിന്ന് തഴയപ്പെട്ടത്. അന്ന് ബെഞ്ചിൽ ആയിരുന്നു താരത്തിന് സ്ഥാനം. ഇന്ന് 2026-ൽ അതേ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ‘ടീമിന് യുവതാരങ്ങളെയാണ് ആവശ്യം’ എന്ന കാരണത്താൽ ബെഞ്ചിലിരിക്കേണ്ട അവസ്ഥയിലാണ്. പുറത്തുവന്ന ചിത്രങ്ങൾ ഏതൊരു ക്രിക്കറ്റ് പ്രേമിക്കും സങ്കടം ഉണ്ടാക്കുന്നത് തന്നെയാണ്. ടീമിൽ എടുക്കാത്ത നിരാശയിൽ 2014 ലും 2026 ലും ഗ്രൗണ്ടിലേക്ക് നോക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് ഇപ്പോൾ ചർച്ചയിൽ മുഴുവൻ.
സഞ്ജുവിന്റെ ബാല്യകാല പരിശീലകനായ ബിജു ജോർജ് പോലും ഈ നടപടിയെ അതീവ ദുഃഖത്തോടെയാണ് നോക്കിക്കാണുന്നത്. ലോകകപ്പ് നേട്ടത്തിൽ ഇന്ത്യക്കായി നിർണ്ണായക ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ നിന്ന് കൂടി ഒഴിവാക്കിയതോടെ അദ്ദേഹത്തോടുള്ള അവഗണന വീണ്ടും വ്യക്തമായിരിക്കുകയാണ്. പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്തിട്ടും സഞ്ജുവിന് നേരെ സെലക്ടർമാർ തുടരുന്ന ഈ അവഗണന നീതിരഹിതമാണെന്നാണ് ആരാധകരുടെയും അഭിപ്രായം.
അണ്ടർ 19 കാലഘട്ടം മുതൽ സഞ്ജു ഇത്തരത്തിലുള്ള വിവേചനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, മികച്ച ഫോമിൽ കളിക്കുമ്പോഴെല്ലാം പുറത്തിരുത്തപ്പെടുന്നത് അദ്ദേഹത്തിന്റെ കരിയറിന് വലിയ തിരിച്ചടിയാണെന്നും പരിശീലകൻ ബിജു ജോർജ് തുറന്നടിക്കുന്നു. ഏതാനും മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ മാത്രം സഞ്ജുവിനെ തഴയുന്നതും, അതേസമയം മറ്റു ചില താരങ്ങൾക്ക് ടീമിൽ വലിയ ഇളവുകൾ നൽകുന്നതും സെലക്ഷനിലെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്.
എന്തായാലും സഞ്ജുവിന്റെ കരിയറിലെ ഈ നിർണ്ണായക ഘട്ടത്തിൽ, ഇത്തരം അവഗണനകളെ അദ്ദേഹം പോസിറ്റീവായി കണ്ട് മികച്ച പ്രകടനത്തിലൂടെ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ












