മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും നടക്കുന്നതിനിടെ, അമേരിക്ക ഇറാനിൽ വീണ്ടും ശക്തമായ സൈനികാക്രമണം നടത്തിയ പശ്ചാത്തലത്തിൽ പുതിയ വെളിപ്പെടുത്തലുമായി യു.എസ് മാധ്യമങ്ങൾ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ടെഹ്‌രാൻ വീണ്ടും ഗൂഢാലോചന നടത്തുന്നതായി വ്യക്തമാക്കുന്ന പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രായേൽ പെന്റഗണിന് കൈമാറിയെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയും സംഘർഷം കടുക്കുകയും ചെയ്യുന്നതിനിടയിലാണ് ‘കൊലപാതക ആസൂത്രണം’ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്, ഇത് വാഷിംഗ്ടണും ടെഹ്‌രാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ട്രംപിനെ വധിക്കാനുള്ള ഇറാന്റെ ഈ പുതിയ പദ്ധതിയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇക്കഴിഞ്ഞ ദിവസമാണ് ഇസ്രായേലിൽ നിന്നും ലഭിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ട്രംപിനെതിരെയുള്ള ഇറാന്റെ ഭീഷണികളെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി യു.എസ് രഹസ്യാന്വേഷണ വിഭാഗം നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെങ്കിലും, ഒരു പ്രത്യേക വധശ്രമ പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇസ്രായേൽ നൽകിയത് ഇപ്പോഴാണെന്ന് മറ്റൊരു ഔദ്യോഗിക വൃത്തം വ്യക്തമാക്കി. എന്നാൽ, ഇറാന്റെ മേൽ അമേരിക്കൻ സൈനികാക്രമണം കൂടുതൽ ശക്തമാക്കണോ അതോ വെടിനിർത്തൽ ചർച്ചകളുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ ട്രംപിന്റെ തീരുമാനത്തെ സ്വാധീനിക്കാനായി ഇസ്രായേൽ മനഃപൂർവ്വം നൽകിയ വിവരങ്ങളാണോ ഇതെന്ന് ചില യു.എസ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
ഇസ്രായേൽ നൽകിയ ഈ പുതിയ വിവരങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ലെന്നും അമേരിക്കൻ ഏജൻസികൾ ഇത് സ്വതന്ത്രമായി പരിശോധിക്കുകയോ മുൻപ് ട്രാക്ക് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സി.എൻ.എൻ കൂട്ടിച്ചേർത്തു. തന്റെ ഒന്നാം ഭരണകാലത്ത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവനായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിന് ട്രംപിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുൻപും പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഫെബ്രുവരി 28-നുണ്ടായ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും സംസ്‌കാര ചടങ്ങുകൾക്കിടയിലും ട്രംപിനെ വധിക്കുമെന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചിരുന്നു.
“ഞങ്ങൾ ട്രംപിനെ കൊല്ലും” എന്നെഴുതിയ വലിയ ബാനറുകളും വിലാപയാത്രയിൽ ഉയർന്നിരുന്നു. ഇറാന്റെ ഭാഗത്തുനിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് തന്നെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. അമേരിക്കൻ നേതാവായ എന്നെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അവരുടെ എല്ലാ ഹിറ്റ് ലിസ്റ്റുകളിലും തന്റെ പേരുണ്ടെന്നും ഭാഗ്യം കൊണ്ടാണ് താൻ ഇതുവരെ രക്ഷപ്പെട്ടതെന്നും ട്രംപ് പറയുകയുണ്ടായി. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് വിഭിന്ന താല്പര്യങ്ങൾ ഉണ്ടായിരുന്നതിനാൽ ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ബന്ധം കഴിഞ്ഞ ആഴ്ചകളിൽ അത്ര നല്ല നിലയിലായിരുന്നില്ല. കൂടുതൽ യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പോരാട്ടം തുടരണമെന്ന നിലപാടിലായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി.
എന്നാൽ യുദ്ധം നീണ്ടുപോകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ ഇതിൽ നിന്നും ഒരു മോചനം കണ്ടെത്താനാണ് ട്രംപ് ശ്രമിച്ചത്. തുടർന്ന് കഴിഞ്ഞ മാസമാണ് യു.എസും ഇറാനും തമ്മിൽ ദുർബലമായ ഒരു വെടിനിർത്തൽ കരാറിലെത്തിയത്. എന്നാൽ പുതിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപും നെതന്യാഹുവും ഫോണിൽ വീണ്ടും സംസാരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കയുടെ പുതിയ സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് നെതന്യാഹുവിനെ ധരിപ്പിച്ചതായും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ഏകോപനം ശക്തമായി തുടരാൻ തീരുമാനിച്ചതായും ഇസ്രായേൽ വ്യക്തമാക്കി.










