വനിതാ സംവരണ ബില്ലിനെതിരെ പ്രസ്താവനയുമായി കോൺഗ്രസ് എംപി ജെബി മേത്തർ. രാജ്യത്തെ വനിതാ സംവരണം തകർത്തത് നരേന്ദ്ര മോദി സർക്കാരാണെന്നും സ്ത്രീകൾ വിഡ്ഢികളാക്കപ്പെടുകയാണെന്നുമുള്ള ജെബി മേത്തറുടെ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. 2014 മുതൽ പ്രധാനമന്ത്രി സ്ത്രീകളെ പറ്റിച്ച് കൊണ്ടിരിക്കുകയാണെന്നും ആർഎസ്എസ് സ്ത്രീകളെ രണ്ടാം കിടക്കാരായാണ് കാണുന്നതെന്നുമുള്ള ജെബി മേത്തറുടെ ആരോപണങ്ങൾ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി നേതൃത്വം തിരിച്ചടിച്ചു.
നിലവിലെ 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ സംവരണം നടപ്പിലാക്കുന്നില്ലെന്ന് ചോദിക്കുന്ന ജെബി മേത്തർ, ഭരണഘടനാപരമായ നടപടിക്രമങ്ങളെ മനഃപൂർവ്വം വിസ്മരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സെൻസസും മണ്ഡല പുനർനിർണ്ണയവും കഴിഞ്ഞാലുടൻ സംവരണം നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ, സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസിനെ വിമർശിച്ചതാണ് ജെബി മേത്തറെ ചൊടിപ്പിച്ചത്.
2014 മുതൽ രാജ്യത്തെ സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്ന ഭരണകൂടത്തെയും പ്രധാനമന്ത്രിയും ആണ് നമ്മൾ കണ്ടത്. രാജ്യത്തെ സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്ന, തങ്ങളുടെ ഉപകരണം ആക്കി മാറ്റുന്ന സർക്കാർ ആണിത്. ഇന്ത്യയിലെ സ്ത്രീകളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. ലോക സഭയിലും നിയമസഭകളിലും 33% സംവരണം തങ്ങൾക്ക് ലഭിക്കണമെന്ന സ്വപ്നം രാജ്യത്തെ വനിതകൾ കാണുന്നുണ്ട്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നത് രാജ്യത്തെ ഭരണഘടനയെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അവർ വ്യക്തമാക്കി. വനിതാ സംഭരണ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്ത് 29 മിനിട്ട് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി പോരാടിയ കോൺഗ്രസിനെ വിമർശിച്ചത് 59 തവണയാണ്.
ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമം തകർന്നുവെന്ന ജെബി മേത്തറുടെ പരാമർശം വെറും രാഷ്ട്രീയ പ്രീണനം മാത്രമാണെന്നും, സ്ത്രീശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെ കണ്ണടച്ച് എതിർക്കുന്ന സമീപനമാണ് എംപിയുടേതെന്നും രാഷ്ട്രീയ വൃത്തങ്ങൾ കുറ്റപ്പെടുത്തി.











