ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പഹൽഗാമിലെ പുൽമേടുകളെ ചോരയിൽ മുക്കിയ ആ കറുത്ത ദിനത്തിന് ഇന്ന് ഒരു വയസ്സ്. ഭീകരർ അഴിച്ചുവിട്ട നരനായാട്ടിൽ 26 നിരപരാധികളായ സാധാരണക്കാർക്ക് ജീവൻ നഷ്ടമായ ബൈസരനിൽ, ഇന്ന് വേദനയ്ക്കിടയിലും പ്രത്യാശയുടെ നാളങ്ങൾ തെളിയുകയാണ്. ഭീകരതയെ തോൽപ്പിച്ച് സഞ്ചാരികൾ വീണ്ടും താഴ്വരയിലേക്ക് ഒഴുകുമ്പോൾ, വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിൽ ഭാരതത്തിന്റെ വീരപുത്രന്മാർക്കായി നിർമ്മിച്ച സ്മാരകം ഓരോ ഭാരതീയന്റെയും കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്.
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് പഹൽഗാമിലെ പ്രശസ്തമായ സെൽഫി പോയിന്റിന് സമീപം ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ തുരുതുരാ വെടിയുതിർത്തത്. ആർത്തലച്ചു വന്ന ഭീകരർക്ക് മുന്നിൽ പതറാതെ നിന്ന്, വിനോദസഞ്ചാരികളെ രക്ഷിക്കാൻ ജീവൻ ബലി നൽകിയ സയ്യിദ് ആദിൽ ഷാ എന്ന യുവാവിന്റെ വീരഗാഥയാണ് ഇന്ന് താഴ്വരയിൽ മാറ്റൊലികൊള്ളുന്നത്. ഭീകരന്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ആദിൽ വെടിയേറ്റ് വീണത്.
ആദിലിന്റെ കുടുംബത്തിന് ആശ്വാസമേകാൻ ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ പുതിയ വീടിന്റെ ഉമ്മറത്ത് ആദിലിന്റെ വലിയൊരു ചിത്രം ഇന്നും പുഞ്ചിരിയോടെ നിൽപ്പുണ്ട്. “അവന്റെ വിയോഗം തന്ന ശൂന്യത ആർക്കും നികത്താനാവില്ല, എങ്കിലും സാധാരണക്കാരെ കൊന്നൊടുക്കിയ ഭീകരരെ ഓരോരുത്തരെയായി സൈന്യം വേട്ടയാടി ഇല്ലാതാക്കുമ്പോൾ ഞങ്ങൾക്ക് നീതി ലഭിക്കുന്നുണ്ട്,” ആദിലിന്റെ സഹോദരൻ നൗഷാദ് പറയുന്നു.
ഭീകരവാദത്തോടുള്ള ‘സീറോ ടോളറൻസ്’ നയം സൈന്യം കർശനമാക്കിയതോടെ കശ്മീരിൽ ഭയം പമ്പകടന്നിരിക്കുകയാണ്. ബൈസരനിലെ സ്മാരകത്തിന് മുന്നിൽ പ്രാർത്ഥനയോടെ നിൽക്കുന്ന വിനോദസഞ്ചാരികൾക്ക് ഇന്ന് സുരക്ഷാ സേനയുടെ കനത്ത കാവലുണ്ട്. പുതുതായി ആരംഭിച്ച സിപ്‌ലൈൻ സൗകര്യങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഭീകരതയ്ക്ക് മുന്നിൽ കശ്മീർ തോൽക്കില്ലെന്ന പ്രഖ്യാപനമാണ്. ഭാരതത്തിന്റെ ഉരുക്കു മുഷ്ടിക്ക് മുന്നിൽ ഭീകരവാദത്തിന്റെ വേരുകൾ അറുത്തുമാറ്റപ്പെടുമ്പോൾ, പഹൽഗാം വീണ്ടും പുഞ്ചിരിക്കുകയാണ്. ഓരോ തുള്ളി ചോരയ്ക്കും സൈന്യം കണക്കു ചോദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കശ്മീരിലെ സാധാരണ ജനങ്ങൾ.










