കേരളത്തിൽ വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത പ്രതീക്ഷകൾക്കും അപ്പുറത്താണെന്നും വിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 18-ന് സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റെന്ന റെക്കോർഡിലേക്ക് എത്തിയിരുന്നു. ചരിത്രത്തിലാദ്യമായി പീക്ക് സമയത്തെ ആവശ്യകത 6033 മെഗാവാട്ടായി ഉയർന്നു. ഏപ്രിൽ 23-ന് രാത്രി 10.30-ഓടെ വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ എത്തിയതായും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമിതമായ ഉപയോഗം പലയിടങ്ങളിലും ലോഡ് ഷെഡിംഗിന് സമാനമായ പ്രതിസന്ധിയും വോൾട്ടേജ് കുറവും ഉണ്ടാക്കുന്നുണ്ട്.
ഈ താൽക്കാലിക പ്രതിസന്ധി മറികടക്കാൻ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ സ്റ്റൗ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗം ഈ സമയത്ത് ഒഴിവാക്കണം. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രി 11 മണിക്ക് ശേഷമാക്കുന്നതാണ് ഉചിതം. എസി ഉപയോഗിക്കുന്നവർ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി ക്രമീകരിക്കണം. അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യുന്നത് വഴി വൻതോതിലുള്ള വൈദ്യുതി ബില്ലും പവർ കട്ട് ഭീഷണിയും ഒഴിവാക്കാൻ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കളുടെ പൂർണ്ണമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ വരാനിരിക്കുന്ന കടുത്ത വേനൽ ദിനങ്ങളിൽ പവർകട്ട് ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കൂ എന്നും ബോർഡ് വ്യക്തമാക്കി.











