ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ‘സിറാജ്-ഉൽ-ഉലൂം’ ന് സർക്കാർ നിരോധനം. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം ആരോപിച്ചാണ് നടപടി. യുഎപിഎ ) പ്രകാരം ഈ സ്ഥാപനത്തെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് കശ്മീർ ഭരണകൂടം ഉത്തരവിറക്കി.
ഷോപ്പിയാനിലെ ഇമാം സാഹിബിലുള്ള സ്ഥാപനത്തിന്റെ പ്രധാന കാമ്പസ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ അധികൃതർ സീൽ ചെയ്തു.
വിഘടനവാദ പ്രവർത്തനങ്ങൾക്കും തീവ്രവാദത്തിന് അനുകൂലമായ ആശയപ്രചാരണങ്ങൾക്കും ഈ സ്ഥാപനം വേദിയാകുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു.
സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതായും സാമ്പത്തിക സ്രോതസ്സുകളിൽ സുതാര്യതയില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിൽ പഠിക്കുന്ന എണ്ണൂറോളം വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ അവരെ അടുത്തുള്ള സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നൂറിലധികം അധ്യാപകരും ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.
“ദേശീയ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചു.1998-ൽ സ്ഥാപിതമായ സിറാജ്-ഉൽ-ഉലൂം, തെക്കൻ കശ്മീരിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായിരുന്നു. നേരത്തെയും ഈ സ്ഥാപനത്തിലെ ചില അധ്യാപകർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് പോലീസ് കേസെടുത്തിരുന്നു.










