മഹാരാഷ്ട്രയിലെ മീരാ റോഡിൽ ഐസിസ് (ISIS) ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടനായ യുവാവ് രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. മുംബൈ സ്വദേശിയായ 31 വയസ്സുകാരൻ സയ്യിബ് സുബൈർ അൻസാരിയാണ് പിടിയിലായത്. അക്രമത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ കേസ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്ക്ക് (ATS) കൈമാറി. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ മീരാ റോഡ് ഈസ്റ്റിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിലായിരുന്നു നടുക്കുന്ന സംഭവം.
ജോലിയിലുണ്ടായിരുന്ന രാജ്കുമാർ മിശ്ര, സുബ്രതോ സെൻ എന്നീ സെക്യൂരിറ്റി ജീവനക്കാരെ സമീപിച്ച അൻസാരി ഇവരോട് പേരും മതവും ചോദിക്കുകയായിരുന്നു. തുടർന്ന് ഇസ്‌ലാമിക വിശ്വാസ പ്രമാണമായ ‘കൽമ’ ചൊല്ലാൻ അറിയാമോ എന്ന് ചോദിച്ചു. അറിയില്ലെന്ന് മറുപടി പറഞ്ഞതോടെ പ്രകോപിതനായ ഇയാൾ കഠാര പുറത്തെടുത്ത് ഇരുവരെയും തുരുതുരാ കുത്തുകയായിരുന്നു. ആക്രമണത്തിൽ രാജ്കുമാർ മിശ്രയുടെ കുടലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സുബ്രതോ സെൻ സെക്യൂരിറ്റി ക്യാബിനിൽ ഒളിച്ചാണ് ജീവൻ രക്ഷിച്ചത്. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ തന്നെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നയാ നഗറിലെ വാടകവീട്ടിൽ നിന്ന് പ്രതിയെ പോലീസ് പിടികൂടി. പ്രതിയുടെ മൊബൈൽ ഫോണും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാൾ നിരന്തരമായി ഐസിസ് അനുകൂല വീഡിയോകളും ഭീകരവാദ പ്രൊപ്പഗണ്ടകളും കാണാറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 2019 വരെ അമേരിക്കയിൽ ഉപരിപഠനം നടത്തിയിരുന്ന അൻസാരി, മൂന്ന് മാസം മുൻപ് വരെ ഒരു കോച്ചിംഗ് സെന്ററിൽ കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു.
രാജ്യത്തെ നടുക്കുന്ന വിധത്തിൽ തീവ്രവാദി ആശയങ്ങൾ ഉൾക്കൊണ്ട് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് എടിഎസ് പരിശോധിക്കുന്നുണ്ട്. ലൗ ജിഹാദ്, മതം മാറ്റം തുടങ്ങിയ വിഷയങ്ങളിൽ രാജ്യം ചർച്ച ചെയ്യുന്നതിനിടെ ഇത്തരമൊരു മതപരമായ ചോദ്യം ഉന്നയിച്ചുള്ള ആക്രമണം ഗൗരവകരമാണ്. അക്രമിയെ ഈ മാസം അഞ്ചിനകം വീടൊഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. രാജ്യസുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ഇത്തരം ശക്തികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാണ്. സോഷ്യൽ മീഡിയയിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ ഭീകരവാദ ബന്ധങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.








