ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന കീർ സ്റ്റാർമർ രാജിവെച്ചതിന് പിന്നാലെ, യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ജനപ്രിയ നേതാവായി ആൻഡി ബേൺഹാം. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെയും പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തെയും തുടർന്ന് 2026 ജൂൺ 22 തിങ്കളാഴ്ചയാണ് കീർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചത്. സ്റ്റാർമറുടെ രാജിക്ക് തൊട്ടുപിന്നാലെ തന്നെ ലേബർ പാർട്ടിയുടെ പ്രമുഖ നേതാവും മുൻ ആരോഗ്യ സെക്രട്ടറിയുമായ വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ളവർ ആൻഡി ബേൺഹാമിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
’വടക്കിന്റെ രാജാവ്’ എന്നറിയപ്പെടുന്ന 56-കാരനായ ആൻഡി ബേൺഹാം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ തലമുതിർന്ന ലേബർ പാർട്ടി നേതാവാണ്. 1970 ജനുവരി 7-ന് ലങ്കാഷെയറിലെ ഐൻട്രീയിലാണ് അദ്ദേഹം ജനിച്ചത്. ഒരു ടെലികോം എഞ്ചിനീയറുടെയും റിസപ്ഷനിസ്റ്റിന്റെയും മകനായ അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2001-ലാണ് അദ്ദേഹം ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ എന്നിവരുടെ ലേബർ പാർട്ടി ഗവൺമെന്റുകളിൽ കൾച്ചർ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.
2017 മുതൽ ആൻഡി ബേൺഹാം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായി സേവനമനുഷ്ഠിച്ചു. തുടർച്ചയായി മൂന്ന് തവണയാണ് അദ്ദേഹം മേയർ സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത്, വടക്കൻ ഇംഗ്ലണ്ടിലെ ജനങ്ങൾക്കും ബിസിനസുകൾക്കും മതിയായ സാമ്പത്തിക സഹായം നൽകാതിരുന്ന അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നയങ്ങൾക്കെതിരെ ആന്റി ബേൺഹാം ശക്തമായി പോരാടിയിരുന്നു. ലണ്ടൻ കേന്ദ്രീകൃതമായ ഭരണകൂടത്തിന്റെ വിവേചനത്തിനെതിരെ വടക്കൻ മേഖലയുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതോടെയാണ് ‘ഗെയിം ഓഫ് ത്രോൺസ്’ സീരീസിനെ അനുസ്മരിപ്പിച്ചുകൊണ്ട് മാധ്യമങ്ങളും ജനങ്ങളും അദ്ദേഹത്തെ ‘കിംഗ് ഇൻ ദി നോർത്ത്’ എന്ന് വിളിക്കാൻ തുടങ്ങിയത്.









