രാജ്യം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്കാരം 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ രാജ്യത്ത് നിലവിൽ വന്നേക്കുമെന്ന് ശക്തമായ സൂചന. ഈ വൻ തിരഞ്ഞെടുപ്പ് പരിഷ്‌കാരം പ്രായോഗികമാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങളും ഭരണഘടനാപരമായ സംവിധാനങ്ങളും ദ്രുതഗതിയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് നിർദിഷ്ട ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ പി.പി. ചൗധരി വ്യക്തമാക്കി. ഗോവയിൽ വെച്ച് നടന്ന സമിതിയുടെ രണ്ടുദിവസത്തെ നിർണ്ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തിരഞ്ഞെടുപ്പ് രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികളുമായും സംഘടനകളുമായും സംയുക്ത പാർലമെന്ററി സമിതി വിപുലമായ ചർച്ചകൾ നടത്തിവരികയാണ്. ഇതിനോടകം ചർച്ച നടത്തിയവരിൽ 99 ശതമാനം പേരും ഈ ചരിത്രപരമായ പരിഷ്‌കാരത്തെ പൂർണ്ണ മനസ്സോടെ പിന്തുണച്ചതായും പി.പി. ചൗധരി അവകാശപ്പെട്ടു.
ഗോവ സന്ദർശന വേളയിൽ സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത്, അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾ എന്നിവരുമായി ജെപിസി കൂടിക്കാഴ്ച നടത്തുകയും വിഷയത്തിൽ ഇവരുടെ ഔദ്യോഗിക അഭിപ്രായങ്ങൾ ആരായുകയും ചെയ്തു. ഇതിനുപുറമേ ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ ഭരണഘടനാ വിദഗ്ധർ, സിവിൽ സൊസൈറ്റി സംഘടനകൾ, എന്നിവരുമായി സമിതി ഇതിനകം തന്നെ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ജെപിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.









