കഴിഞ്ഞ വർഷം 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ഗുരുതര ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ നേതാവുമായ വിജയ് രംഗത്ത്. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെക്കുറിച്ച് അറിവുണ്ടായിട്ടും പൊതുസമ്മേളനം റദ്ദാക്കാൻ അധികാരികൾ എന്തുകൊണ്ട് തയ്യാറായില്ലെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ദുരന്തത്തിന് ശേഷം ആദ്യമായി കരൂർ സന്ദർശിച്ച വിജയ്, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി. എത്ര വലിയ ഉയരങ്ങളിൽ എത്തിയാലും മനുഷ്യർക്ക് വേദനാജനകമായ നിമിഷങ്ങളുണ്ടാകാമെന്നും തന്നെ സംബന്ധിച്ച് കരൂർ അങ്ങനെയൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹചര്യങ്ങൾ സുരക്ഷിതമല്ലെന്ന് തോന്നിയാൽ പൊതുസമ്മേളനം റദ്ദാക്കാൻ പോലീസിന് പൂർണ്ണ അധികാരമുണ്ടായിരുന്നു. നാമക്കലിലെ പരിപാടി കഴിഞ്ഞപ്പോൾ തന്നെ ജനക്കൂട്ടത്തെക്കുറിച്ച് കരൂർ പോലീസിന് ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയോ സമ്മേളനം റദ്ദാക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ അന്ന് ഇടപെടുന്നതിന് പകരം അധികാരികൾ പെരുമാറിയ രീതിയാണ് സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തിന് വഴിവെച്ചതെന്നും, ആ ദിവസം എന്തോ തകരാറുണ്ടെന്ന് താൻ തിരിച്ചറിയേണ്ടതായിരുന്നുവെന്നും വിജയ് പറഞ്ഞു. ആരുടെ സമ്മർദ്ദത്തിലാണ് അധികാരികൾ അന്ന് പ്രവർത്തിച്ചതെന്നും ഇതിന് പിന്നിൽ ആരാണെന്നും വിജയ് ചോദ്യമുന്നയിച്ചു.
ദുരന്തത്തിന് പിന്നാലെ താൻ വേദിവിട്ടുപോയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും ടി.വി.കെ നേതാവ് മറുപടി നൽകി. താൻ സ്ഥലംവിട്ടോടിയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിച്ചത് എന്നാൽ താൻ രാഷ്ട്രീയത്തിൽ വന്നത് ജനങ്ങളെ സേവിക്കാനാണെന്നും തമിഴ്‌നാട്ടിലെ ജനങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകക്ഷിയായ ഡി.എം.കെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും തങ്ങളെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നതെന്നും വിജയ് ആരോപിച്ചു. പാർട്ടി ഫണ്ടിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ വൻതോതിൽ പണം കൊള്ളയടിക്കുകയാണെന്നും നിയമസഭയിൽ താൻ ഈ വിഷയം ഉന്നയിച്ചപ്പോൾ ഒരു പ്രത്യേക പാർട്ടിക്ക് സഭ വിട്ടിറങ്ങേണ്ടി വന്നതായും വിജയ് പരിഹസിച്ചു. ചില പാർട്ടികൾക്ക് തങ്ങളെ ഭയമാണെന്നും അഴിമതി തുടച്ചുനീക്കുകയാണ് തന്റെ സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും വിജയ് ആവർത്തിച്ചു. കൈക്കൂലി കൊടുക്കേണ്ടി വരുന്നില്ലെന്ന് ജനങ്ങൾ തന്നെ ഇപ്പോൾ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി 2025 സെപ്റ്റംബർ 27-ന് നടന്ന ടി.വി.കെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട 41 പേരുടെ കുടുംബാംഗങ്ങളെ വിജയ് നേരിട്ട് കാണും. സർക്കാരിന്റെ ആശ്വാസ പാക്കേജിന്റെ ഭാഗമായി മരണപ്പെട്ടവരുടെ കുടുംബങ്ങളിലെ 32 പേർക്ക് താൽക്കാലികാടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകുന്നതിനുള്ള ഉത്തരവ് മുഖ്യമന്ത്രി വിതരണം ചെയ്യും. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ സർക്കാർ വകുപ്പുകളിലാകും നിയമനം നൽകുക. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇരകളുടെ ബന്ധുക്കൾക്ക് കാരുണ്യനിയമനം നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നിർദ്ദേശത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഈ നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും നിലവിലുള്ള കോടതി നടപടികൾക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിജയിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ ഡി.എം.കെ ശ്രമിച്ചതായി ടി.വി.കെ ആരോപിച്ചപ്പോൾ ഭരണകക്ഷി അത് നിഷേധിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയിന്റെ ആദ്യ കരൂർ സന്ദർശനമാണിത്.









