നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ മെഡിക്കൽ നിർദ്ദേശ പ്രകാരവും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുകൾ പാലിച്ചുമാണ് പോലീസിന്റെ ഈ നടപടിയെങ്കിലും, ഇത് തന്റെ ‘നിയമവിരുദ്ധ തടങ്കലാണെന്ന്’ സോനം വാങ്ചുക് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ വഴി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ആശുപത്രിയിലും ഉപ്പുുവെള്ളം മാത്രം കുടിച്ച് സമരം തുടരുന്ന അദ്ദേഹം, ജൂലൈ 20-ന് പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ച് വൻ വിജയമാക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭയരഹിതവും അനീതികളിൽ നിന്ന് മുക്തവുമായ ഒരു ഭാരതത്തിന് വേണ്ടിയുള്ള രണ്ടാമത്തെ സ്വാതന്ത്ര്യ സമരമായിരിക്കും ഈ പാർലമെന്റ് മാർച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായെങ്കിലും ആരെയും കസ്റ്റഡിയിൽ എടുക്കുകയോ ലാത്തിച്ചാർജ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് പോലീസ് പറയുമ്പോഴും, ഹൈക്കോടതി കൃത്യമായ ഇടവേളകളിൽ ആരോഗ്യം പരിശോധിക്കാൻ മാത്രമാണ് നിർദ്ദേശിച്ചതെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ചൂണ്ടിക്കാട്ടി.
വാങ്ചുക്കിനെ മാറ്റിയതിന് പിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം ഏറ്റെടുത്തു. മൂന്ന് എ.ഐ.എസ്.എ വിദ്യാർത്ഥി പ്രതിപ്രവർത്തകരും ഇദ്ദേഹത്തോടൊപ്പം ഉപവാസം തുടരുകയാണ്. സമരം അടിച്ചമർത്താൻ ജന്തർ മന്ദറിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അഭിജീത് ദിപ്കെ ആരോപിച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ 20-ലെ പാർലമെന്റ് മാർച്ചുമായി മുന്നോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.








