കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ മാതൃകാപരമായ ശിക്ഷ പുറപ്പെടുവിച്ചത്. വധശിക്ഷയ്ക്ക് പുറമെ പ്രതി 20 ലക്ഷം രൂപ പിഴയടക്കണമെന്നും, ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തുക നൽകാൻ പ്രതിക്ക് കഴിഞ്ഞില്ലെങ്കിൽ സർക്കാർ ആവശ്യമായ സഹായം നൽകണം. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്ന് വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.
പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകൾ ശരിവെക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. താൻ ഗാന്ധിയല്ലെന്നും അങ്ങോട്ട് പ്രശ്നത്തിന് പോകില്ലെങ്കിലും ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞിരുന്നു. പ്രതിക്ക് ചെയ്ത കുറ്റകൃത്യത്തിൽ യാതൊരുവിധ കുറ്റബോധവുമില്ലെന്നും ഇരകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് കൊലപാതകങ്ങൾ നടത്തിയതെന്നും കോടതി വിലയിരുത്തി. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പ്രതി ഈ കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ളയാളാണെന്ന ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും, സുധാകരന്റെ മക്കൾക്ക് ഇയാൾ വലിയ ഭീഷണിയാണെന്ന വസ്തുതയും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം തുടർച്ചയായി ന്യായീകരിക്കുന്ന പ്രതി, ജയിലിൽ ജോലി ചെയ്ത് സുധാകരന്റെ മക്കൾക്ക് ജീവനാംശം നൽകാമെന്ന് പറഞ്ഞത് മാത്രമാണ് യാഥാർത്ഥ്യമായി തോന്നിയതെന്നും കോടതി നിരീക്ഷിച്ചു. 2019-ൽ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ചെന്താമര ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ്. ഈ കേസിന്റെ വിചാരണ വേളയിൽ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം കോടതി പൂർണ്ണമായി തള്ളി.
കഴിഞ്ഞ ജനുവരി 27-നാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി വീടിനോട് ചേർന്ന മലയിടുക്കുകളിൽ പൊലീസും നാട്ടുകാരും രണ്ടുദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ജനുവരി 28-ന് രാത്രിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്. ഫെബ്രുവരി 5-ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആദ്യ കൊലക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഫെബ്രുവരി 18-ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. മാർച്ച് ആദ്യവാരം ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയിൽ സാക്ഷികളുടെ രഹസി്യമൊഴി രേഖപ്പെടുത്തുകയും മാർച്ച് 25-ന് 480 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. 132 സാക്ഷികളും മുപ്പതിലധികം രേഖകളും ശാസ്ത്രീയ തെളിവുകളും അടങ്ങിയ കേസിന്റെ വിചാരണ ഫെബ്രുവരി 23 മുതൽ മേയ് 6 വരെയാണ് നടന്നത്. ഇതിൽ നാല് സാക്ഷികൾ കൂറുമാറിയിരുന്നു.









