ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ ചരിത്ര മുന്നേറ്റമായ സ്കൈറൂട്ട് എയറോസ്‌പേസിന്റെ വിക്രം-1 (Vikram-1) റോക്കറ്റ് വിക്ഷേപണത്തെ വാനോളം പുകഴ്ത്തി അന്താരാഷ്ട്ര ബഹിരാകാശ ലോകം. കന്നി ദൗത്യത്തിൽ തന്നെ ലക്ഷ്യസ്ഥാനമായ ഭ്രമണപഥം കൈവരിച്ച് ചരിത്രം കുറിച്ച സ്കൈറൂട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് നാസയുടെ പ്രശസ്ത അമേരിക്കൻ എയറോസ്‌പേസ് എഞ്ചിനീയർ ഡോ. സ്വാതി മോഹനാണ്. ആദ്യ ശ്രമത്തിൽ തന്നെ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിക്കുക എന്നത് ബഹിരാകാശ രംഗത്തെ ഏറ്റവും കഠിനമായ വെല്ലുവിളിയാണെന്നും ഇന്ത്യയുടെ സ്വകാര്യ മേഖലയ്ക്ക് ഇത് വൻ കുതിച്ചുചാട്ടമാണെന്നും എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡോ. സ്വാതി മോഹൻ വ്യക്തമാക്കി.
ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് (SpaceX) ഉൾപ്പെടെയുള്ള ലോകത്തെ വമ്പൻ ബഹിരാകാശ കമ്പനികൾക്ക് പോലും ആദ്യ ശ്രമങ്ങളിൽ പരാജയം നേരിടേണ്ടി വന്നിടത്താണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി സ്കൈറൂട്ട് ആദ്യ ശ്രമത്തിൽ തന്നെ വിജയം തൊട്ടത്. “ആദ്യ ശ്രമത്തിൽ ഭ്രമണപഥത്തിൽ എത്തുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഈ വിജയം ഇന്ത്യക്ക് സ്വന്തമായി സ്വകാര്യ വിക്ഷേപണ ശേഷി കെട്ടിപ്പടുക്കുന്നതിൽ സ്കൈറൂട്ടിന്റെ ഭാവി എത്രത്തോളം തിളക്കമുള്ളതാണെന്ന് തെളിയിക്കുന്നു”– നാസയിൽ നിർണ്ണായക പങ്ക് വഹിച്ച ഡോ. സ്വാതി അഭിപ്രായപ്പെട്ടു.
2021 ഫെബ്രുവരിയിൽ നാസയുടെ പെർസെവറൻസ് റോവർ ചൊവ്വയിൽ ലാൻഡ് ചെയ്ത സങ്കീർണ്ണമായ നിമിഷങ്ങളിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ആവേശവാർത്ത എത്തിച്ച് ‘വോയ്‌സ് ഓഫ് മാർസ്’ (Voice of Mars) എന്ന പേരിൽ പ്രശസ്തയായ ശാസ്ത്രജ്ഞയാണ് ഡോ. സ്വാതി മോഹൻ. മറ്റൊരു ഗ്രഹത്തിൽ ആദ്യമായി അന്യഗ്രഹ വിമാനം പറത്തിയ ഇംഗെന്യൂയിറ്റി ഹെലികോപ്റ്റർ ദൗത്യത്തിന് പിന്നിലും നാസയിലെ സ്വാതി മോഹൻ ഉൾപ്പെടെയുള്ള വിദ്ഗ്ദ്ധരായിരുന്നു. ഇത്തരമൊരു പ്രമുഖ ശാസ്ത്രജ്ഞയിൽ നിന്ന് ലഭിച്ച പ്രശംസ സ്കൈറൂട്ട് എയറോസ്‌പേസിനും ഭാരതത്തിന്റെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്കും അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരമായി മാറിയിരിക്കുകയാണ്.









