അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസിലേക്ക് (IS) യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട് ചെയ്യുകയും ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുകയും ചെയ്ത കേസിൽ ബെംഗളൂരുവിലെ എട്ടിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) മിന്നൽ റെയ്ഡ്. ഇഡി ബെംഗളൂരു സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച തെരച്ചിൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ഇഡി തയാറാക്കിയ ഇസിഐആർ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. ‘ഇഖ്റ വെൽഫെയർ ട്രസ്റ്റ്’, ‘ഗൈഡൻസ് ഫോർ മാൻകൈൻഡ്’ എന്നീ സംഘടനകളും ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വ്യക്തികളും കേന്ദ്രീകരിച്ചാണ് നിലവിൽ റെയ്ഡ് നടക്കുന്നത്.
യുഎപിഎ നിയമത്തിലെ ഗൂഢാലോചന, ഭീകരഫണ്ടിംഗ്, റിക്രൂട്ട്‌മെന്റ് എന്നീ വകുപ്പുകൾ ചുമത്തി എൻഐഎ മുൻപ് കേസെടുത്തിരുന്ന സംഭവത്തിൽ ഇർഫാൻ നാസിർ, അഹമ്മദ് അബ്ദുൾ ഖാദർ, മുഹമ്മദ് തൗഖീർ മഹ്മൂദ്, സുഹൈബ് ഹമീദ് ഷക്കീൽ മന്ന, മുഹമ്മദ് ശിഹാബ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബെംഗളൂരുവിലെ മുസ്ലീം യുവാക്കളെ കേന്ദ്രീകരിച്ച് ‘ഇഖ്റ ക്യാമ്പ്’ എന്ന പേരിൽ വ്യക്തിത്വ വികസന വർക്ക്‌ഷോപ്പുകളും ‘ഖുറാൻ സർക്കിൾ’ എന്ന പേരിൽ ആഴ്ചതോറുമുള്ള പഠനക്ലാസുകളും സംഘടിപ്പിച്ചാണ് ഇവർ തീവ്രവാദ ആശയങ്ങൾ കുത്തിവെച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഈ യുവാക്കളെ തുർക്കി വഴി സിറിയയിലേക്ക് കടത്തിവിട്ട് ഐസിസിന് വേണ്ടി യുദ്ധം ചെയ്യാൻ സജ്ജരാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ (Anti-CAA) പ്രതിഷേധങ്ങളുടെ മറവിൽ മുസ്ലീം യുവാക്കളിൽ ഭിന്നതയുണ്ടാക്കാനും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും ഇവർ എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്തു. വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും സ്വരൂപിച്ച ഫണ്ടും സ്വന്തം സമ്പാദ്യവും ഉപയോഗിച്ചാണ് യുവാക്കളെ വിദേശത്തേക്ക് കടത്താൻ ഇവർ പണം കണ്ടെത്തിയിരുന്നത്. കേസിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് എൻഐഎയ്ക്ക് പുറമെ ഇഡിയും അന്വേഷണം ശക്തമാക്കിയത്. റെയ്ഡിൽ നിർണ്ണായക ഡിജിറ്റൽ തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സൂചനയുണ്ട്.









