കഴിഞ്ഞ വർഷം കേരള തീരത്തുണ്ടായ കപ്പലപകടത്തിൽ 12 ചൈനീസ് നാവികരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന്റെ മഹത്തായ സേവനത്തിന് നന്ദി അറിയിച്ച് ചൈനീസ് ഭരണകൂടം. ഇന്ത്യയിലെ പുതിയ ചൈനീസ് ഡിഫൻസ് അറ്റാഷെയായി ചുമതലയേറ്റ റിയർ അഡ്മിറൽ യു ജിയാനാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സൈന്യത്തെയും രാജ്യത്തെയും പരസ്യമായി പ്രശംസിച്ചത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) 99-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം ജൂണിൽ കേരളത്തിലെ അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ ചരക്കു കപ്പലായ ‘എംവി വാൻ ഹൈ 503’ൽ കൂറ്റൻ സ്ഫോടനവും അതിനെത്തുടർന്ന് വൻ തീപിടിത്തവുമുണ്ടായിരുന്നു. സിംഗപ്പൂർ പതാകയേന്തിയ ഈ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്നാണ് സാഹസികമായി തിരച്ചിൽ നടത്തി ജീവനക്കാരെ രക്ഷപ്പെടുത്തിയത്. കപ്പലിലുണ്ടായിരുന്ന 12 ചൈനീസ് പൗരന്മാരെയാണ് ഇന്ത്യൻ സേന ജീവനോടെ കരയ്ക്കെത്തിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ഈ കൃത്യസമയത്തെ ഇടപെടലും പ്രൊഫഷണലിസവും തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് റിയർ അഡ്മിറൽ യു ജിയാൻ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സൈനിക ബന്ധങ്ങൾ വീണ്ടും പുരോഗതിയുടെ പാതയിലാണെന്ന സൂചനയും ചടങ്ങിൽ യു ജിയാൻ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമായിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിർത്തിയിലെ തർക്കങ്ങളേക്കാൾ കൂടുതൽ പൊതുവായ താൽപ്പര്യങ്ങളാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ ദൗത്യങ്ങളിൽ (UN Peacekeeping) ഇരുരാജ്യങ്ങളുടെയും സൈന്യം വലിയ പങ്കാണ് വഹിക്കുന്നത്. പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സൈനികതലത്തിൽ കൂടുതൽ ആശയവിനിമയങ്ങൾ നടത്തുന്നതിനും തുറന്ന ചർച്ചകൾക്ക് ചൈന സദാ സന്നദ്ധമാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.









