ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റവും സുരക്ഷാ വെല്ലുവിളികളും ശക്തമാകുന്ന പശ്ചാത്തലത്തിൽ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ലോക നേതാക്കളുമായി നിർണ്ണായക ഉച്ചകോടി നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി മാ. തെരേസ പി. ലസാരോ എന്നിവരുമായി അദ്ദേഹം പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടത്തി. മേഖലയിലെ വ്യാപാരം, സുരക്ഷ, അത്യാധുനിക സാങ്കേതികവിദ്യ, പ്രതിരോധ പങ്കാളിത്തം എന്നിവയിൽ നിർണ്ണായക തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകി. വ്യാപാര തീരുവകൾ, ഊർജ്ജ സഹകരണം, പ്രതിരോധ സഹകരണം, ക്രിട്ടിക്കൽ മിനറലുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലകളിലെ പങ്കാളിത്തം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും സമഗ്രമായി ചർച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്. ജയശങ്കർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
സൗത്ത് ചൈന കടലിൽ ചൈനയുമായി നിരന്തരം തർക്കത്തിലേർപ്പെടുന്ന ഫിലിപ്പീൻസിന് ശക്തമായ പിന്തുണ നൽകുന്നതാണ് ഇന്ത്യയുടെ മനില സന്ദർശനം. ചൈനീസ് ഭീഷണിക്കെതിരെ ഇൻഡോ-പസഫിക് മേഖലയിൽ ജനാധിപത്യ രാജ്യങ്ങളുടെ ഐക്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചർച്ചകളിൽ ഉയര്‍ന്നുവന്നു. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായുള്ള ചർച്ചയിൽ ക്വാഡ് (QUAD) കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സമുദ്രസുരക്ഷ മുൻനിർത്തിയുള്ള സംയുക്ത നീക്കങ്ങളെക്കുറിച്ചും ധാരണയായി. മേഖലയിലെ സുസ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും ഇന്ത്യയുടെ സജീവ സാന്നിധ്യം ഉറപ്പുനൽകുന്നതാണ് ഈ കൂടിക്കാഴ്ചകൾ.










