ഡൽഹിയിൽ രാജ്യത്തിന്റെ ക്രമസമാധാനം തകർക്കാൻ ലക്ഷ്യമിട്ട് നീറ്റ് (NEET) പരീക്ഷയുടെ പേരിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിങും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വൻ രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ കരസേനാ ഉദ്യോഗസ്ഥനും സംവിധായകനുമായ മേജർ രവി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെന്ന വ്യാജ ആഖ്യാനം മുൻനിർത്തി തെരുവിൽ അക്രമം അഴിച്ചുവിടുന്ന സമരത്തിൽ യഥാർത്ഥ വിദ്യാർഥികളേക്കാൾ കൂടുതൽ, ഭാരതത്തെ അസ്ഥിരപ്പെടുത്താൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എത്തിയ രാജ്യവിരുദ്ധ ശക്തികളാണ് അണിനിരന്നിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടത്തിയും വസ്തുകൾ ശേഖരിച്ചുമാണ് താൻ ഈ നിഗമനത്തിലെത്തിയതെന്നും അല്ലാതെ വ്യാജപ്രചാരണങ്ങളിൽ വീണല്ല പ്രതികരിക്കുന്നതെന്നും മേജർ രവി വ്യക്തമാക്കി.
തുടക്കത്തിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളുടെ ചില ദൃശ്യങ്ങൾ കണ്ടപ്പോൾ തനിക്കും വിഷമം തോന്നിയെങ്കിലും, യാഥാർത്ഥ്യങ്ങൾ പഠിച്ചപ്പോഴാണ് ഈ സമരനാടകത്തിന്റെ ഭീകരമായ യഥാർത്ഥ വശം വ്യക്തമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്തർ മന്തർ പോലുള്ള നിശ്ചിത സ്ഥലങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം, രാജ്യത്തിന്റെ അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാർച്ച് നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ അക്രമവും പെപ്പർ സ്പ്രേ പ്രയോഗവും നടത്തുകയുമാണ് ഇവർ ചെയ്തത്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കാറ്റിൽപ്പറത്തി അക്രമം അഴിച്ചുവിടുമ്പോൾ സ്വാഭാവികമായും ക്രമസമാധാന പാലനത്തിനായി സർക്കാരിനും പോലീസിനും തിരിച്ചടിക്കേണ്ടി വരും. ഇതിനെ ‘പാവം കുട്ടികളെ തല്ലുന്നു’ എന്ന് ചിത്രീകരിച്ച് രാജ്യാന്തര തലത്തിൽ ഭാരതത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നത് വെറും കാപട്യമാണ്.
അതൊന്നും കൃത്യമായി അറിയാതെയാണ് നടി മായ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. രാജ്യത്തിനെതിരെ ഏതൊക്കെ ശക്തികൾ ചീത്തവിളിച്ചാലും ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായി നടക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ താൻ വിട്ടുവീഴ്ചയില്ലാതെ സത്യങ്ങൾ തുറന്നുപറയുമെന്നും മേജർ രവി ആവർത്തിച്ചു.








