ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പരീക്ഷാ തട്ടിപ്പിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ വി. കെ. വിജയകുമാർ വ്യക്തമാക്കി. രാജ്യത്ത് ചോദ്യപേപ്പർ ചോർച്ച പുതിയൊരു സംഭവമല്ലെന്നും മുൻകാലങ്ങളിലും ഇത്തരം ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പരീക്ഷകളിൽ ക്രമക്കേട് നടക്കുമ്പോൾ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നത് ഭരണസംവിധാനത്തിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും കേന്ദ്ര സർക്കാർ അത് നിർവ്വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയത്തിൽ പ്രതിപക്ഷവും വിവിധ വിദ്യാർത്ഥി സംഘടനകളും ഉന്നയിക്കുന്ന രാജി ആവശ്യങ്ങളോടും രാഷ്ട്രീയ പ്രതിഷേധങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. സിബിഐയെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിച്ചു. ലീക്ക് എങ്ങിനെയുണ്ടായി, ആരൊക്കെയാണ് പ്രതികള്‍ എന്ന് കൃത്യമായി കണ്ടെത്തിയിട്ടുമുണ്ട്. പരീക്ഷാ സമ്പ്രദായത്തിലെ വീഴ്ചകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ടെന്നും ഇത്തരം ഘട്ടങ്ങളിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെമിസ്ട്രി അധ്യാപകനായ കുല്‍ക്കര്‍ണിയാണ് ഈ പരീക്ഷാപേപ്പര്‍ ചോര്‍ത്തിയത് എന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നത് ഇന്ത്യയില്‍ ഒരു പുതിയ കാര്യമാണോ? രാജസ്ഥാന്‍ പിഎസ് സി ചോദ്യപേപ്പര്‍ 2013ല്‍ ചോര്‍ന്നു. കോണ്‍ഗ്രസ് ഭരണകാലത്താണിത്. കര്‍ണ്ണാടകയില്‍ ബോര്‍ഡ് എക്സാം ചോദ്യപ്പേപ്പര്‍ 2018ല്‍ ചോര്‍ന്നു. അന്നവിടെ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. ഹരിായനയിലെ ബോര്‍ഡ് ചോദ്യപേപ്പര്‍ ചോര്‍ന്നു. കോണ്‍ഗ്രസായിരുന്നു അന്ന് ഭരിച്ചിരുന്നത് എന്നും വിജയകുമാർ സൂചിപ്പിച്ചു. കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ദേശീയതലത്തിൽ സിബിഎസ്ഇ യുടെയും എയിംസിന്റെയും ചോദ്യപേപ്പറുകൾ ചേർന്നിട്ടുണ്ട്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്ന സമയത്ത് എസ്എസ്എൽസി പരീക്ഷ പേപ്പർ ചോർന്നിരുന്നു. സിബിഐ ആണ് ആ കേസ് അന്വേഷിച്ചത്.
അപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഇന്ത്യയില്‍ നടന്നിട്ടുണ്ട്. അത് നടക്കുന്നുണ്ട്. ഈ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതും അത് വില്‍ക്കുന്നതും ഒരു വലിയ ക്രിമിനല്‍ ശൃംഖലയാണ്. ആ നെറ്റ് വര്‍ക്കിനെ പൊളിക്കണം. ഇന്ത്യയില്‍ പബ്ലിക് എക്സാം പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ആക്ട് 2024ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. 10 വര്‍ഷം വരെ തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയുമാണ് ഇതിന് പ്രതികള്‍ക്കുള്ള ശിക്ഷ. ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസ്സപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത് എന്നും വിജയകുമാർ പ്രതികരിച്ചു.








