ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും തമ്മിൽ നിർണായക ചർച്ച. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചാണ് ചർച്ചകൾ നടക്കുന്നത്. സർക്കാർ ഓഫീസുകൾക്കോ മന്ത്രിമന്ദിരങ്ങൾക്കോ പുറത്ത് നിഷ്പക്ഷമായ പൊതുവേദി എന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് സിജെപി പ്രതിനിധികൾ ചർച്ചയ്ക്കായി എത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് സിജെപി പ്രതിനിധികളുമായി ചർച്ചകൾ നടത്തുന്നത്.
സോനം വാങ്ചുക് 26 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ചർച്ചകൾ നടക്കുന്നത്. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഇല്ലാതെ ജന്തർ മന്തറിലെ സമരം അവസാനിപ്പിക്കില്ലെന്ന ശക്തമായ നിലപാടിലാണ് സിജെപിയും അതിന് നേതൃത്വം നൽകുന്ന അഭിജീത് ദിപ്കെയും. കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ചയിൽ തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് സിജെപി വക്താവ് വൈഷ്ണവി ഗൗർ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷാ ചോർച്ച തടയാൻ കടുത്ത ശിക്ഷകൾ ഉറപ്പാക്കുന്ന പുതിയ ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകാനിരിക്കെ ആണ് ഈ ചർച്ച നടക്കുന്നത്. ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും 118-ലേറെ സുരക്ഷാ ജീവനക്കാർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ‘സംസദ് ചലോ’ അക്രമ സംഭവങ്ങളുടെ യാഥാർത്ഥ്യം പൊതുസമൂഹം തിരിച്ചറിഞ്ഞതാണ് സിജെപിയെ പ്രതിരോധത്തിലാക്കിയത്. വിദ്യാർത്ഥികളെ രാഷ്ട്രീയ അജണ്ടകൾക്കായി മുൻനിർത്തി കനോട്ട് പ്ലേസിലെയും ജന്തർ മന്തറിലെയും ജനജീവിതവും ഗതാഗതവും തടസ്സപ്പെടുത്തിയത് ഡൽഹിയിൽ വലിയ പൊതുജന രോഷത്തിനാണ് കാരണമായിരിക്കുന്നത്.








